ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ പുരോഗതി ചിലർക്ക് ദഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇന്ത്യ വൻശക്തിയാകുന്നതിനെ ആർക്കും തടയാനാവില്ലെന്നും പറഞ്ഞു.
‘സബ്കെ ബോസ് തോ ഹം ഹേ’ (എല്ലാവരുടെയും ബോസ് ഞാനാണ്), പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തിൽ മുന്നേറുന്നത്? ട്രംപിനെ പരിഹസിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അവയ്ക്ക് വില കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യ ഒരു വൻശക്തിയാകുന്നതിനെ തടയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും അത് ഓപ്പറേഷൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത നേടുമെന്ന് പ്രതിജ്ഞയെടുത്തതുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് ഈ നിലയിലെത്താൻ സാധിച്ചത്. മുമ്പ് വിമാനങ്ങളായാലും ആയുധങ്ങളായാലും മിക്കവാറും എല്ലാം വിദേശത്താണ് നിർമ്മിച്ചിരുന്നത്. ആവശ്യം വരുമ്പോഴെല്ലാം ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് അവ വാങ്ങുകയായിരുന്നു. എന്നാൽ ഇന്ന് നമ്മൾ ഇവയിൽ മിക്കതും നിർമ്മിക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
