വാഷിങ്ടണ്‍: വെനസ്വേലയുടെ സമീപത്തുള്ള കരീബിയന്‍ കടലില്‍ യുഎസ് സൈന്യം നടത്തിയ ഓപ്പറേഷനില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. കപ്പലിലുണ്ടായിരുന്നത് യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി, എന്നാല്‍ ഏത് സംഘമാണ് ആക്രമിക്കപ്പെട്ടതെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയുന്നതിനാണ് ഈ സൈനിക നടപടി എന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിശദീകരണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് സൈന്യം അറിയിച്ചു.
സെപ്റ്റംബര്‍ ആദ്യം മുതല്‍ കരീബിയന്‍ തീരത്ത് യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഈ ആക്രമണ പരമ്പരയില്‍ ഇതുവരെ 64-ഓളം പേരെ യുഎസ് സൈന്യം വധിച്ചിട്ടുണ്ട്.

മേഖലയില്‍ യുഎസ് വലിയ തോതിലുള്ള സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. 8 യുദ്ധക്കപ്പലുകള്‍, പി-8 പട്രോള്‍ വിമാനങ്ങള്‍, അത്യാധുനിക എംക്യു-9 ഡ്രോണുകള്‍, എഫ് 35 വിമാനങ്ങള്‍ എന്നിവ കരീബിയന്‍ കടലില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മാസം യുഎസ് വ്യോമസേന തങ്ങളുടെ ഏറ്റവും കൂടുതല്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബി-1 ബോംബറുകളും ബി-52 ബോംബറുകളും വെനസ്വേല തീരത്ത് പരിശീലനപ്പറക്കല്‍ നടത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും ഈ പരിശീലനങ്ങളില്‍ പങ്കെടുത്തു. മേഖലയിലെ യുഎസ് സൈനിക നടപടികള്‍ വെനസ്വേലയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന നിലപാടാണ് മഡുറോ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
