ലണ്ടൻ : മയക്കുമരുന്ന് കള്ളകടത്തുമായി ബന്ധമുള്ള കരീബിയൻ കപ്പലുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ യുഎസുമായി പങ്കുവെക്കുന്നത് നിർത്തലാക്കി യുകെ. യുഎസിന്‍റെ സൈനിക ആക്രമണങ്ങളിൽ ഭാഗമാകാൻ തയ്യാറാകാത്തതും, ഈ നീക്കം നിയമവിരുദ്ധമാണെന്ന ധാരണയും കാരണമാണ് യുകെയുടെ ഈ തീരുമാനം. യുഎസുമായുള്ള ബന്ധത്തിൽ യുകെ വരുത്തിയ ഈ നിർണായക മാറ്റം, ലാറ്റിൻ അമേരിക്കയ്ക്ക് ചുറ്റുമുള്ള യുഎസ് സൈനിക നീക്കത്തിൽ നിയമപരമായ സാധുതയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. വർഷങ്ങളായി, കരീബിയൻ ദ്വീപുകളിൽ തങ്ങളുടെ രഹസ്യാന്വേഷണ ശേഷികൾ സൂക്ഷിക്കുന്ന യുകെ, മയക്കുമരുന്ന് കടത്താൻ സാധ്യതയുള്ള കപ്പലുകൾ കണ്ടുപിടിക്കാൻ യുഎസിനെ സഹായിച്ചിരുന്നു.

ഇത് യുഎസ് കോസ്റ്റ് ഗാർഡിന് ആ കപ്പലുകളെ തടസ്സപ്പെടുത്താനും പരിശോധിക്കാനും ജീവനക്കാരെ പിടികൂടാനും മയക്കുമരുന്ന് പിടിച്ചെടുക്കാനും അവസരം നൽകിയിരുന്നതായി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ രഹസ്യ വിവരങ്ങൾ സാധാരണയായി അയക്കപ്പെടുന്നത് ഫ്ലോറിഡയിൽ പ്രവർത്തിക്കുന്നതും നിരവധി പങ്കാളി രാജ്യങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയതുമായ, നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരം കുറയ്ക്കാൻ പ്രവർത്തിക്കുന്ന ജോയിൻ്റ് ഇന്‍റർ ഏജൻസി ടാസ്ക് ഫോഴ്സ് സൗത്തിനാണ്.
