ഓട്ടവ: കാനഡയിൽ നിന്ന് യുഎസ് അതിർത്തി കടക്കുന്ന ഫസ്റ്റ് നേഷൻസ് ഇനി മുതൽ സ്റ്റാറ്റസ് കാർഡിനൊപ്പം പാസ്‌പോർട്ട് കൂടി കരുതണമെന്ന നിർദേശവുമായി ഫെഡറൽ സർക്കാർ. മുൻപ് ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി സ്റ്റാറ്റസ് കാർഡ് മാത്രം ഉപയോഗിച്ച് സ്വതന്ത്രമായി അതിർത്തി കടക്കാമായിരുന്നു. എന്നാൽ പുതിയ നിർദ്ദേശപ്രകാരം, കരമാർഗ്ഗമോ കടൽമാർഗ്ഗമോ യാത്ര ചെയ്യുമ്പോൾ സ്റ്റാറ്റസ് കാർഡ് അംഗീകരിക്കണോ എന്നത് പൂർണ്ണമായും യുഎസ് ഉദ്യോഗസ്ഥരുടെ തീരുമാനമായിരിക്കും.
അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) ഫസ്റ്റ് നേഷൻസിൽ ചിലരെ തടഞ്ഞുവെച്ചതായും അവരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് ഈ പുതിയ മുൻകരുതൽ. വിമാന യാത്രകൾക്ക് സ്റ്റാറ്റസ് കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. മതിയായ രേഖകളില്ലാതെ യാത്ര ചെയ്യുന്നത് പരിശോധനകൾക്കും തടഞ്ഞുവെക്കലുകൾക്കും കാരണമാകുമെന്ന് വിവിധ തദ്ദേശീയ സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

എന്നാൽ, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ നേതാക്കൾ പ്രതിഷേധം അറിയിച്ചു. ഫസ്റ്റ് നേഷൻസിന് അതിർത്തി കടക്കാൻ സ്വതന്ത്രമായ അവകാശമുണ്ടെന്നും തങ്ങളുടെ സ്റ്റാറ്റസ് കാർഡുകൾ മാത്രം യാത്രാ രേഖയായി അംഗീകരിക്കണമെന്നും അവർ വാദിക്കുന്നു. എങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതമായ യാത്രയ്ക്കായി പാസ്‌പോർട്ട്, ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കൂടി കൈവശം വെക്കാൻ ജേ ട്രീറ്റി അലയൻസ് അംഗങ്ങളോട് നിർദ്ദേശിച്ചു.
