ബീജിങ്: അമേരിക്കയുമായുള്ള ബന്ധത്തിൽ 2026 ഒരു നിർണ്ണായക വർഷമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ചൈന. ഈ മാസം അവസാനം ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാർ തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉന്നതതലത്തിലുള്ള ആശയവിനിമയം തന്ത്രപരമായ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും, അമേരിക്കയുമായി സഹകരിച്ചു മുന്നോട്ടുപോകാനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർച്ച് അവസാനം ബീജിങ് സന്ദർശിക്കാനിരിക്കെയാണ് ഈ പോസിറ്റീവ് പ്രതികരണം പുറത്തുവരുന്നത്. മുൻപ് നടന്ന വ്യാപാരയുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയിരുന്നു. നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും അനാവശ്യമായ തടസ്സങ്ങൾ ഒഴിവാക്കാനും ഇരുപക്ഷവും തയ്യാറാകണമെന്നും അമേരിക്ക ചൈനയുമായി പകുതി ദൂരം സഹകരിക്കണമെന്നും വാങ് യി കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യത്തെക്കുറിച്ചും ആഗോള ഭരണസംവിധാനങ്ങളെക്കുറിച്ചും ചൈനീസ് വിദേശകാര്യമന്ത്രി സംസാരിച്ചു. യുഎന്നിനെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളെ അദ്ദേഹം വിമർശിച്ചു. കൂടാതെ, ഇറാനിലെ സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്നും ചൈന ആഹ്വാനം ചെയ്തു.
