മൺട്രിയോൾ: അന്താരാഷ്ട്രതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹാന്റാവൈറസ് ബാധയെത്തുടർന്ന് കെബെക്കിൽ അതീവ ജാഗ്രത. വിദേശത്ത് ഒരു ക്രൂയിസ് കപ്പലുമായി ബന്ധപ്പെട്ടുണ്ടായ രോഗവ്യാപനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എന്നാൽ നിലവിൽ പ്രവിശ്യയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും കെബെക്ക് ജനതയ്ക്ക് നിലവിൽ വൈറസ് ഭീഷണി വളരെ കുറവാണെന്നും ‘സാന്റേ കെബെക്’ (Santé Québec) ഔദ്യോഗികമായി അറിയിച്ചു. ബാധിക്കപ്പെട്ട കപ്പലിൽ കെബെക്ക് സ്വദേശികളാരും ഉണ്ടായിരുന്നില്ല എന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ എട്ടുപേരെ നിലവിൽ പ്രവിശ്യയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ രോഗിയുമായി ദീർഘനേരം നേരിട്ട് സമ്പർക്കം പുലർത്താത്തതിനാൽ രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും, മുൻകരുതൽ നടപടിയെന്ന നിലയിൽ ലോകാരോഗ്യ സംഘടനയുടെയും പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയുടെയും നിർദ്ദേശപ്രകാരം ഇവരോട് 42 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടമായ രോഗലക്ഷണങ്ങൾ കണ്ടാൽ മാത്രമേ ഇവർ ഐസൊലേഷനിലേക്ക് മാറേണ്ടതുള്ളൂ.

പ്രാദേശിക ആരോഗ്യ വകുപ്പുകൾ സമ്പർക്കപ്പട്ടികയിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. കൂടാതെ, കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ പ്രവർത്തകർക്കും പ്രവിശ്യയിലെ ‘ഇൻഫോ-സാന്റേ’ (Info-Santé) സംവിധാനത്തിലൂടെയും പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് വ്യാപനം തടയാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
