എഡ്മിന്റൻ: ഒക്ടോബറിൽ നടക്കുന്ന പ്രവിശ്യാതല റഫറണ്ടത്തിൽ കാനഡയിൽ തുടരാനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ, ഭാവിയിൽ വിഭജനവുമായി ബന്ധപ്പെട്ട് മറ്റൊരു വോട്ടെടുപ്പ് നടത്തില്ലെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ഈ സാഹചര്യത്തിൽ, ജനവികാരം മാനിക്കുമെന്നും പ്രവിശ്യാ ഭരണകൂടം ജനങ്ങളുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും സ്‌മിത്ത് വ്യക്തമാക്കി. ജനഹിതപരിശോധനയിലെ ഫലം എന്തുതന്നെയായാലും അത് പൂർണ്ണമായി മാനിക്കാൻ ഇരുപക്ഷവും തയ്യാറാകണമെന്ന് ഡാനിയൽ സ്മിത്ത് ആവശ്യപ്പെട്ടു. വേർപിരിയൽ അനുകൂലികൾ തനിക്കെതിരെ പാർട്ടിയിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിന് പകരം, ഒക്ടോബറിലെ വോട്ടെടുപ്പ് വിജയിപ്പിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വോട്ടെടുപ്പിൽ രണ്ട് ഓപ്ഷനുകളാകും ജനങ്ങൾക്ക് മുന്നിലുണ്ടാവുക: കാനഡയിൽ തന്നെ പ്രവിശ്യയായി തുടരുക, കാനഡയിൽ നിന്ന് വേർപിരിയുന്നതിനായി നിയമപരമായ ഔദ്യോഗിക വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കുക എന്നിവയാണവ. വ്യക്തിപരമായി കാനഡയിൽ തുടരുന്നതിനെയാണ് താൻ പിന്തുണയ്‌ക്കുന്നതെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറൽ സർക്കാരിന്റെ വിവേചനപരമായ നയങ്ങളും ആൽബർട്ടയിലെ ഇന്ധന സമ്പത്ത് ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങളുമാണ് പ്രവിശ്യയിലെ ഒരു വിഭാഗം ജനങ്ങളെ വേർപിരിയൽ ചിന്തയിലേക്ക് നയിച്ചതെന്ന് പ്രീമിയർ സ്മിത്ത് കുറ്റപ്പെടുത്തിവേർപിരിയൽ അനുകൂലികൾ സമർപ്പിച്ച ഹർജി കഴിഞ്ഞയാഴ്ച കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പ്രീമിയറുടെ ഈ പുതിയ നീക്കം. നേരിട്ട് വേർപിരിയൽ വോട്ടെടുപ്പ് നടത്തുന്നതിന് പകരം, വോട്ടെടുപ്പ് വേണോ എന്ന് തീരുമാനിക്കാൻ മറ്റൊരു വോട്ടെടുപ്പ് നടത്തുന്നത് ജനങ്ങളെ പറ്റിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് നാഹീദ് നെൻഷി വിമർശിച്ചു.
