വൻകൂവർ: ക്രൂയിസ് കപ്പലിൽ ഉണ്ടായ ഹാന്റാവൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കാനഡക്കാരൻ സുഖം പ്രാപിച്ചതായി
ബ്രിട്ടീഷ് കൊളംബിയ ആരോഗ്യ അധികൃതർ അറിയിച്ചു. യൂകോൺ സ്വദേശിയായ രോഗിയെ കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം സമ്പർക്കത്തിലായതായി കരുതുന്ന മറ്റ് മൂന്ന് കാനഡക്കാർ 42 ദിവസമായി ക്വാറന്റൈനിലാണ്. ഇതുവരെ ഇവരിൽ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അർജന്റീനയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് പോയ എം.വി. ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. യാത്രയ്ക്കിടെ കപ്പൽ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ചില ദ്വീപുകളിൽ സന്ദർശനം നടത്തിയിരുന്നു. പ്രധാനമായും എലികൾ, ചുണ്ടെലികൾ തുടങ്ങിയ കരണ്ടുതീനികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു കൂട്ടം വൈറസുകളാണ് ഹാന്റാവൈറസ്.
