ഡൽഹി : മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസറായിരുന്ന ഡോ. രത്തൻ യു ഖേൽക്കറെ നിയമിച്ചതിൽ ദേശീയതലത്തിൽ ആയുധമാക്കി ബിജെപി. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മൗനമാണ്. കേരളത്തിലെ കോൺഗ്രസ് സർക്കാരിന്റെ നടപടിയിൽ അദ്ദേഹം മറുപടി പറയണമെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. പശ്ചിമ ബംഗാളിൽ സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ നിയമിച്ചപ്പോൾ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് നിഷ്പക്ഷത പാലിക്കേണ്ട ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാറുന്നത് ഭരണഘടനാ പദവിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കോൺഗ്രസ് ബിജെപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അവർ തന്നെ അട്ടിമറിച്ചെന്നും ബിജെപി.

ഡോ. രത്തൻ യു ഖേൽക്കറുടെ നിയമനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിമർശനമുയർന്നിരുന്നു. സിപിഎം നേതാവ് പി രാജീവ് അടക്കമുള്ളവർ നിയമനത്തിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിനെ സഹായിക്കാൻ ഇലക്ഷൻ കമ്മീഷൻ ഇടപെട്ടുവെന്ന തങ്ങളുടെ ആരോപണം ഈ നിയമനത്തിലൂടെ തെളിയിക്കപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും, സമർത്ഥരായ ഉദ്യോഗസ്ഥരെ പ്രധാന പദവികളിൽ നിയമിക്കുന്നത് സർക്കാരിന്റെ മാത്രം പ്രത്യേക അധികാരമാണെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കി.
