ന്യൂഡൽഹി: ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ടെന്നും അതിൽ അമേരിക്കയും ഇന്ത്യയും ഉൾപ്പെടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യക്കാർക്കെതിരെയുണ്ടായ വംശീയ പരാമർശങ്ങളിൽ അമേരിക്കയെ പ്രതിരോധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ന്യൂഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു മാർക്കോ റൂബിയോ നയം വ്യക്തമാക്കിയത്. ഇന്ത്യയെ ഒരു നരകക്കുഴി എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റ് ഡോണൾഡ് ട്രംപ് അടുത്തിടെ റീഷെയർ ചെയ്തെങ്കിലും അധികം വൈകാതെ പിന്നീട് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ‘‘ഇത്തരം കാര്യങ്ങളെ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല, എങ്കിലും ഞാൻ അതിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓൺലൈനിലും മറ്റ് ഇടങ്ങളിലും ആളുകൾ അത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടാകാം എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ട്. ഇവിടെയും (ഇന്ത്യയിൽ) വിഡ്ഢികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അമേരിക്കയിലും വിഡ്ഢികളുണ്ട്, അവർ എപ്പോഴും ഇത്തരം മണ്ടൻ പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കും’’ – മാർക്കോ റൂബിയോ മറുപടിയായി പറഞ്ഞു.

‘‘അമേരിക്ക എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു രാജ്യമാണ്. അതിനപ്പുറം മറ്റൊന്നും എനിക്ക് നിങ്ങളോട് പറയാനില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തേക്ക് വരികയും, അമേരിക്കക്കാരായി മാറുകയും, നമ്മുടെ ജീവിതരീതിയുമായി പൊരുത്തപ്പെടുകയും ചെയ്ത ആളുകളാൽ നമ്മുടെ രാജ്യം സമ്പന്നമായിട്ടുണ്ട്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യക്കാർ നൽകിയ 20 ബില്യൺ ഡോളറിലധികം വരുന്ന സംഭാവനകളെക്കുറിച്ച് നിങ്ങൾ പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു. ആ സംഖ്യ ഇനിയും വർധിച്ചുകൊണ്ടിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യുഎസ് കുടിയേറ്റ സംവിധാ നത്തിന്റെ പരിഷ്കരണം ഒരു ആഗോള നടപടിയാണ്. അത് ഇന്ത്യയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല. അമേരിക്കയിലേക്കുള്ള ഞങ്ങളുടെ കുടിയേറ്റ സംവിധാനത്തിന്റെ ആധുനികവൽക്കരണം ഇന്ത്യയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ഇത് ആഗോളതലത്തിൽ ഉള്ളതാണ്. ലോകമെമ്പാടും ഇത് ബാധകമാക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ 20 ദശലക്ഷത്തിലധികം ആളുകൾ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതോടെ യുഎസ് കുടിയേറ്റം പ്രതിസന്ധി നേരിടുകയാണ്’’ – മാർക്കോ റൂബിയോ പറഞ്ഞു.
