എഡ്മിന്റൻ: കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ,ആൽബർട്ടയിൽ വാർഷിക സമ്മേളനം ആരംഭിച്ച് പടിഞ്ഞാറൻ പ്രവിശ്യകളിലെ പ്രീമിയർമാർ. കാനഡയിൽ തന്നെ തുടരണമോ അതോ രാജ്യം വിടണോ എന്നതിനെക്കുറിച്ച് ഒക്ടോബർ 19-ന് ആൽബർട്ടയിൽ ജനഹിതപരിശോധന നടത്തുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. രാജ്യം വിടാൻ ഒരുങ്ങുന്ന ഒരു പ്രവിശ്യയിൽ കനേഡിയൻ നേതാക്കളുടെ യോഗം ചേരുന്നതിനെ മറ്റ് ചില മുഖ്യമന്ത്രിമാർ വിമർശിച്ചു. കാനഡയാണ് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമെന്നും ആൽബർട്ട കാനഡയിൽ തന്നെ തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മാനിറ്റോബ മുഖ്യമന്ത്രി വാബ് കിന്യൂ പറഞ്ഞു.
ബിസിനസ്സ്, വ്യാപാരം, സുരക്ഷ എന്നിവയാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ യോഗത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇതിനൊപ്പം പ്രവിശ്യകൾ തമ്മിൽ തർക്ക നിലനിൽക്കുന്ന എണ്ണ പൈപ്പ്‌ലൈൻ പദ്ധതിയും യോഗത്തിൽ ചർച്ചയാകും. ആൽബർട്ടയിൽ നിന്നുള്ള ഈ എണ്ണ പൈപ്പ്‌ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും, ബ്രിട്ടിഷ് കൊളംബിയ ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. തങ്ങളുടെ പ്രവിശ്യയിലൂടെ പൈപ്പ്‌ലൈൻ കടന്നുപോകുന്നതിനാണ് അവരുടെ എതിർപ്പ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആൽബർട്ട.

രാഷ്ട്രീയമായ ഇത്തരം തർക്കങ്ങൾ നിലനിൽക്കുമ്പോഴും സസ്‌കാച്വാൻ, യൂക്കോൺ തുടങ്ങിയ മറ്റ് പടിഞ്ഞാറൻ പ്രദേശങ്ങളിലെ നേതാക്കളും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വടക്കൻ മേഖലയിലെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രവിശ്യകൾ തമ്മിൽ ശക്തമായ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, യോഗത്തിനെത്തുന്ന ബ്രിട്ടിഷ് കൊളംബിയ മുഖ്യമന്ത്രിക്ക് പരമ്പരാഗത കൗബോയ് ബൂട്ടുകൾ സമ്മാനമായി നൽകി തങ്ങളുടെ സൗഹൃദം പുതുക്കാനാണ് ആൽബർട്ട മുഖ്യമന്ത്രിയുടെ തീരുമാനം.
