സുമിയിൽ നിന്നുള്ള വിദ്യാർഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെ ഓപറേഷൻ ഗംഗ ദൗത്യം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. ആശങ്കയോടെ യുക്രെയ്നിലെ പല നഗരങ്ങളിലും തങ്ങിയ 18000ൽ അധികം ഇന്ത്യൻ വിദ്യാർഥികളെയാണ് കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവർ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തിൽ ഭക്ഷണവും കുടിവെള്ളവും വരെ തീർന്നവരും ഇക്കൂട്ടത്തിലുണ്ട്. കിലോമീറ്ററുകൾ നടന്നും മറ്റും അതിർത്തികളിലെത്തിയവരുമുണ്ട്. വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടാൻ വസ്ത്രങ്ങളും ഭക്ഷണവും ഉപേക്ഷിച്ചെത്തിയ മലയാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
സുമിയിൽ ഇന്ത്യക്കാരെ കവചമാക്കിയെന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർഥി അനന്തു കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടക്കത്തിൽ നഗരം വിടാൻ കഴിയാത്തത് പ്രാദേശികവാസികൾ തടഞ്ഞതു കൊണ്ടാണെന്നും അനന്തു പറഞ്ഞു.സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘം രാവിലെയോടെ ദില്ലിയിലെത്തിയിട്ടുണ്ട്. പോളണ്ടിൽ നിന്നു പുറപ്പെട്ട
എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ദില്ലിയിലെത്തിയത്
സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ നിർണായക പങ്ക് സ്റ്റുഡൻറ് കോർഡിനേറ്ററായ രനീഷ് ജോസഫിനുണ്ട്. കൈക്കുഞ്ഞുമായി യുക്രയിൻ വിടേണ്ടി വന്ന റനീഷാണ് നിരവധി വിദ്യാർത്ഥികൾക്ക് പിടിച്ചു നിൽക്കാനുള്ള ധൈര്യം പകർന്നത്.
ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യയുേയും യുക്രെയ്ന്റേയും പിന്തുണ ഇന്ത്യ തേടി. പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായും സെലസ്കിയുമായും പലവട്ടം ചർച്ച നടത്തി. തുടർന്നാണ് കീവിലും കാർഖീവിലും സുമിയലും അടക്കം നഗരങ്ങളിൽ റഷ്യ താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചത്. വിദ്യാർഥികളെ അതിർത്തികളിലേക്ക് എത്തിക്കാൻ സുരക്ഷിത ഇടനാഴിയും ഒരുക്കി. ഇതോടെ ഓപറേഷൻ ദൗത്യം വേഗത്തിലായി
ഓപറേഷൻ ദൗത്യത്തിന് വേഗം കൂട്ടാനും വിദ്യാർഥികളുടെ അടക്കം ആശങ്ക പരിഹരിക്കാനും കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് അതിർത്തി മേഖലകളിലെത്തി ഓപറേഷൻ ദൗത്യത്തിന്റെ ഭാഗമായി. ഇതിനിടെ സാധനം വാങ്ങാൻ ക്യൂ നിന്ന ഇന്ത്യൻ വിദ്യാർഥി കർണാടക സ്വദേശി നവീൻ ഷെല്ലാക്രമണത്തിൽ മരിച്ചത് തീരാനോവായി .
ഓപറേഷൻ ദൗത്യത്തിന്റെ ഭാഗമായി അതിർത്തികളിൽ നിന്ന് വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കാൻ സ്വകാര്യ വിമാനങ്ങളാണ് ആദ്യം തയാറായത്. പിന്നീട് വ്യോമ സേനയുടെ വിമാനങ്ങളും എത്തി.