ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളിൽ ചുമത്തിയ കുറ്റങ്ങൾ അംഗീകരിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ടൊറൻ്റോയിലെ റോയൽ ഒൻ്റാരിയോ മ്യൂസിയത്തിലെ സിഖ് ഫൗണ്ടേഷൻ ഓഫ് കാനഡ ഗാലയിൽ സംസാരിച്ച ട്രൂഡോ, കനേഡിയൻ പൗരന്മാർക്ക് വിവേചനങ്ങളിൽ നിന്നും അക്രമ ഭീഷണികളിൽ നിന്നും സുരക്ഷിതമായി ജീവിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് പറഞ്ഞു. ഗാലയിൽ, ജനാധിപത്യ തത്വങ്ങളോടും നീതിന്യായ വ്യവസ്ഥയോടുമുള്ള പ്രതിബദ്ധതയിൽ ശാന്തതയും സ്ഥിരതയും വേണമെന്ന് ട്രൂഡോ ആഹ്വാനം ചെയ്തു.
2023 ജൂണ്‍ 18-ന് ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് സമീപം അജ്ഞാതരുടെ വെടിയേറ്റാണ് നിജ്ജാർ കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ മരണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള നയതന്ത്രജ്ഞർക്കെതിരെ പ്രതിഷേധങ്ങളും റാലികളും നടത്തിയിരുന്നു. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം താറുമാറാക്കിയ നിജ്ജാറിന്റെ കൊലപാതകത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി.
കഴിഞ്ഞ വർഷം ഹൗസ് ഓഫ് കോമൺസിൽ ട്രൂഡോ ഉന്നയിച്ച ആരോപണത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറയുന്നു.