ഗാസ: കെയ്റോയിൽ നടന്ന വെടിനിർത്തൽ കരാറിലെ നിർദേശങ്ങൾ അംഗീകരിച്ച് ഹമാസ്. തീരുമാനം ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ ചർച്ചയിൽ മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയെയും ഈജിപ്ഷ്യൻ ഇൻറലിജൻസ് മന്ത്രി അബ്ബാസ് കമാലിനെയും ഹനിയ ഫോണിൽ വിളിച്ചാണ് വിവരം അറിയിച്ചത്. അതേസമയം, നിർദേശം പഠിച്ചുവരികയാണെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.
ഏഴു മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ 2.3 ദശലക്ഷം ജനങ്ങളാണ് ഗാസയിൽനിന്ന് പലായനം ചെയ്തത്. യുദ്ധം നിർത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ നിലപാടെടുത്തത്. യുദ്ധം നിർത്തുകയും ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്താൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്ന ഹമാസ് നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിയിരുന്നു.