വൻകൂവർ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ നാളെ ബ്രിട്ടിഷ് കൊളംബിയ കോടതിയിൽ ഹാജരാക്കും. ഇവരെ ഇന്ന് ബ്രിട്ടിഷ് കൊളംബിയയിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
കേസിൽ കമൽപ്രീത് സിങ് (22), കരൺ ബ്രാർ (28), കരൺപ്രീത് സിങ് (28) എന്നിവരെ വെള്ളിയാഴ്ച രാവിലെ എഡ്മിന്‍റനിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂവരും സ്റ്റുഡൻ്റ് വീസയിലാണ് കാനഡയിലെത്തിയതെന്നാണ് വിവരം. 2023 ജൂണ് 18-ന് ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് മുമ്പിൽ വെച്ചാണ് നിജ്ജാറിനെ അജ്ഞാതർ വെടിവെച്ച് കൊന്നത്. കാറിനുള്ളിൽ നിരവധി തവണ വെടിയേറ്റ് മരിച്ച നിലയിലാണ് നിജ്ജാറിനെ കണ്ടെത്തിയത്. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയിൽ 45 വയസുളള നിജ്ജാറും ഉൾപ്പെട്ടിരുന്നു.
നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജൻസികൾക്ക് ബന്ധമുണ്ടെന്ന് സെപ്റ്റംബറിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായി. എന്നാൽ, കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യൻ ഗവൺമെൻ്റ് ആവർത്തിച്ച് നിഷേധിച്ചു. ഇതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.