വാഷിങ്ടൺ: ഇസ്രായേൽ വംശഹത്യക്കെതിരെ പലസ്തീന് ഐക്യദാർഢ്യവുമായി അമേരിക്കയിലെ കാമ്പസുകളിൽ തുടങ്ങിയ സമരത്തിൽ ഇതുവരെ അറസ്റ്റിലായത് 2,500 പേർ. ഏപ്രിൽ 18 മുതൽ 50 കാമ്പസുകളിൽനിന്നാണ് ഇത്രയും പ്രതിഷേധക്കാരെ പിടികൂടിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അതിനിടെ, സതേൺ കാലിഫോർണിയ സർവകലാശാലയിൽ പൊലീസിന്റെ അറസ്റ്റ് ഭീഷണിയെ തുടർന്ന് പലസ്തീൻ അനുകൂല സമരത്തിൽനിന്ന് വിദ്യാർഥികൾ പിന്മാറി.
പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം പൊലീസ് കാമ്പസ് വളയുകയും സമരക്കാരെ പിന്തിരിയാൻ നിർബന്ധിക്കുകയുമായിരുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സർവകലാശാല അറിയിച്ചു.
വിർജീനിയയിലെ ഷാർലറ്റ്സ്വില്ലിൽ വിദ്യാർഥികൾ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്കൂൾ ചാപ്പലിന് മുന്നിൽ സമരം ആരംഭിച്ചു. ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസുമായി സംഘർഷമുണ്ടായി. ഏതാനും പേരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
സ്കൂൾ നിയമമനുസരിച്ച് തമ്പുകൾ കെട്ടുന്നതിന് നിരോധനമുണ്ടെന്നും അവ നീക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടതായും സർവകലാശാല അറിയിച്ചു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതിഷേധക്കാരുമായി ചർച്ച നടത്തി കാമ്പസിലെ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ ധാരണയിലെത്തി.