തിരുവനന്തപുരം: ഗാസയിൽ ഇസ്രയേൽ ഭരണകൂടം തുടർന്നുവരുന്ന സാമ്രാജ്യത്വ അതിക്രമങ്ങൾ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
![](http://mcnews.ca/wp-content/uploads/2024/05/tommy-kokkat-1024x614.jpeg)
റഫയിൽ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ബോംബാക്രമണത്തിൽ നാല്പത്തിയഞ്ചോളം ജീവനുകൾ പൊലിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഫയിൽ അതിക്രമം നിർത്തണമെന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരവിന് പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.
ഇസ്രയേൽ നടത്തിവരുന്ന അതിക്രമങ്ങളിൽ ഇതുവരെ 36,000 ത്തോളം പേർ കൊല്ലപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്നു വരുന്ന ഈ അധിനിവേശത്തിനെതിരെ ലോകമെങ്ങും വലിയ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. എന്നാൽ ഈ പ്രതിഷേധങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചു സൈനികാക്രമണം തുടരുകയാണ് ഇസ്രയേൽ. ഈ ഭീകരതക്കെതിരെ ലോകമെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ ശക്തികളും സമാധാനപ്രേമികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗാസയിലെ ജനതയ്ക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കണം. സാമ്രാജ്യത്വത്തിന്റെ അധിനിവേശ താല്പര്യങ്ങൾക്കായി പലസ്തീൻ ജനതയെ അടിച്ചമർത്താനും മേഖലയെ സൈനികവൽക്കരിക്കാനുമുള്ള പുതിയ നീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.