തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ ആത്മഹത്യ നിയമസഭയിൽ. അഞ്ചു വർഷത്തിനിടയിൽ 88 പൊലീസുകാർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. ശരാശരി 44 പൊലീസുകാരെ വെച്ചാണ് 118 പൊലീസുകാരുടെ ജോലി ഒരു സ്റ്റേഷനിൽ ചെയ്യുന്നത്. പൊലീസിൽ നിന്നും സ്വയം വിരമിച്ചത് 148 പേരാണ്. അതിൽ തന്നെ ഒരു ഡിവൈഎസ്പി സ്വയം വിരമിച്ച് ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്നു .
പൊലീസുകാരുടെ നരക ജീവിതം തുടരുകയാണെന്നും എട്ട് മണിക്കൂർ ജോലി അവർക്കിനിയും സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നും പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/05/geo-1024x614.jpeg)
കളമശ്ശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസിന്റെ ആത്മഹത്യാകുറിപ്പും എംഎൽഎ സഭയിൽ വായിച്ചു. ‘നന്നായി പഠിക്കണം, പൊലീസിൽ അല്ലാതെ ജോലി നേടണം, അമ്മയെ നോക്കണം’ എന്നുള്ള ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളും എംഎൽഎ എടുത്തു പറഞ്ഞു.
പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പൊലീസുകാർക്ക് എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സേനയിൽ ഉണ്ടാകുന്ന സംഘർഷം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല ആത്മഹത്യയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസുക്കാർക്കിടയിലെ ആത്മഹത്യ പ്രവണത തടയാൻ യോഗ, കൗൺസിലിംഗ് ഉൾപ്പെടെ നടത്തി വരുന്നു. സേനയിലെ ചില പ്രശ്നങ്ങളും മാനസിക സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.