ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിലെ സമീപകാല ഇമിഗ്രേഷൻ നയ മാറ്റങ്ങളിൽ പ്രതിഷേധിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും സ്വരാജ്യത്തേക്ക് മടങ്ങിയതായി പ്രതിഷേധ സംഘാടകർ. ഇരുപതോളം വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദ്യാർത്ഥി നേതാക്കളിൽ ഒരാളായ രൂപീന്ദർ പാൽ സിങ് പറഞ്ഞു. അതേസമയം, പ്രവിശ്യാ ഇമിഗ്രേഷൻ നയത്തിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് അഡ്വാൻസ്ഡ് ലേണിംഗ് ആൻഡ് പോപ്പുലേഷൻ മന്ത്രി ജെൻ റെഡ്മണ്ട് വ്യക്തമാക്കി.
![](http://mcnews.ca/wp-content/uploads/2023/10/C-Nations-Immigration--1024x683.jpg)
എന്നാൽ, നിലവിലുണ്ടായിരുന്ന ഇമിഗ്രേഷൻ നിയമങ്ങൾ മാറ്റാനുള്ള പ്രവിശ്യാ ഗവൺമെൻ്റിൻ്റെ തീരുമാനത്തെ വെല്ലുവിളിച്ച് ഇരുന്നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ സമരം തുടരുന്നുണ്ടെന്നും രൂപീന്ദർ അറിയിച്ചു. പ്രതിഷേധക്കാരിൽ പലരുടെയും പെർമിറ്റുകൾ ഉടൻ കാലഹരണപ്പെടുമെന്നും അവർക്ക് സന്ദർശക വീസ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും രൂപീന്ദർ പാൽ സിങ് പറയുന്നു. ഇതിനിടെ നിരവധി സംഘടനകളും രാഷ്ട്രീയ നേതാക്കളും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി രംഗത്ത് എത്തിയിട്ടുണ്ട്. പ്രവിശ്യയിലെ വിവിധ കമ്മ്യൂണിറ്റികൾക്ക് വലിയ സംഭാവന നൽകിയ ഇവർക്ക് സ്ഥിര താമസ പദവി ഉറപ്പാക്കണമെന്ന് അഭിഭാഷക സംഘടനയായ കൂപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
![](http://mcnews.ca/wp-content/uploads/2024/05/Mohandas-Kalarickal-1024x517.jpg)
പ്രവിശ്യാ ഇമിഗ്രേഷൻ നയത്തിലെ മാറ്റങ്ങൾ, സെയിൽസ്, സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും, പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഇതിനകം ജോലി ചെയ്യുന്നവർക്ക് പോലും, പ്രവിശ്യയിൽ സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി. പ്രവിശ്യയിലെ ഹെൽത്ത് കെയർ സിസ്റ്റത്തിലും ഭവന വിപണിയിലും ഉള്ള സമ്മർദ്ദം കാരണം 2024-ൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ ഇൻവിറ്റേഷൻ നൽകുന്നവരുടെ എണ്ണം 25% കുറയ്ക്കുമെന്ന് പ്രവിശ്യ സർക്കാർ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ, പ്രത്യേക യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി ബിരുദാനന്തര വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തുന്ന നിയമവും പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ പാസാക്കിയിരുന്നു. നിർമ്മാണം, വീട് നിർമ്മാണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ വർക്ക് പെർമിറ്റ് അനുവദിക്കുന്നത്.