ടൊറൻ്റോ : ടൊറൻ്റോ സർവകലാശാല (യു ഓഫ് ടി) കാമ്പസിൽ തമ്പടിച്ചിരുന്ന പലസ്തീൻ അനുകൂല പ്രക്ഷോഭകർ കോടതി നിശ്ചയിച്ച സമയപരിധിക്ക് മുന്നേ കളമൊഴിഞ്ഞു. ഇന്ന് വൈകിട്ട് ആറു മണിക്ക് മുന്നേ അറുപത് ദിവസത്തിലേറെയായി യു ഓഫ് ടി കിങ്‌സ് കോളേജ് ക്യാമ്പസിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഒൻ്റാരിയോ ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രതിഷേധക്കാർ ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തെ പുല്ലിൽ തങ്ങൾ മടങ്ങിയെത്തുമെന്ന സന്ദേശം കുറിച്ചിട്ട ശേഷമാണ് ക്യാമ്പസ് വിട്ടത്.
വൈകിട്ട് ആറിന് മുമ്പ് ക്യാമ്പ് വിടുമെന്ന് ഒക്യുപൈ യു ഓഫ് ടി വക്താവ് മുഹമ്മദ് യാസിം അറിയിച്ചിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ടൊറൻ്റോ പൊലീസ് പ്രതിഷേധക്കാരോട് സ്വമേധയാ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാർ കാമ്പസിൽ നിന്നും സമാധാനപരമായി പിരിഞ്ഞു പോയതിൽ സന്തോഷമുണ്ടെന്ന് യു ഓഫ് ടി പ്രസിഡൻ്റ് മെറിക് ഗെർട്ട്‌ലർ പറഞ്ഞു.
കോടതി നിശ്ചയിച്ച സമയപരിധിക്ക് ശേഷം ക്യാമ്പസിൽ തുടരുന്നവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ പൊലീസിന് കോടതി അനുവാദം നൽകിയിരുന്നു. കൂടാതെ സർവകലാശാലയിൽ നിന്നുള്ള അച്ചടക്ക ഉപരോധം, അതിക്രമിച്ച് കയറിയതിന് പ്രോസിക്യൂഷൻ എന്നിവ നേരിടേണ്ടിവരുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഗാസയിലെ “ഇസ്രയേൽ വംശഹത്യയ്ക്ക്” ധനസഹായം നൽകുന്ന കമ്പനികളെ സഹായിക്കുന്ന നടപടിയിൽ നിന്നും ഇസ്രയേലി അക്കാദമിക് സ്ഥാപനങ്ങളുമായുള്ള നിലവിലുള്ളതും ഭാവിയിലുള്ളതുമായ പങ്കാളിത്തം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് മെയ് രണ്ടിനാണ് പലസ്തീൻ അനുകൂല പ്രക്ഷോഭകർ ക്യാമ്പസിൽ തമ്പടിച്ചത്.