ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിലെ സമീപകാല ഇമിഗ്രേഷൻ നയ മാറ്റങ്ങളിൽ പ്രതിഷേധിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്തുണയേറുന്നു. നിലവിലുണ്ടായിരുന്ന ഇമിഗ്രേഷൻ നിയമങ്ങൾ മാറ്റാനുള്ള പ്രവിശ്യാ ഗവൺമെൻ്റിൻ്റെ തീരുമാനത്തെ വെല്ലുവിളിച്ച് ഇരുന്നൂറ്റി അമ്പതോളം വിദ്യാർത്ഥികളാണ് പ്രവിശ്യ തലസ്ഥാനമായ ഷാർലെറ്റ്ടൗണിൽ സമരം തുടരുന്നത്.
വിദ്യാർത്ഥി സമരം രണ്ടാം മാസത്തിലേക്ക് കടന്നതോടെ നിരവധി സംഘടനകളും രാഷ്ട്രീയ നേതാക്കളും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി രംഗത്ത് എത്തിയിട്ടുണ്ട്. കൂപ്പർ ഇൻസ്റ്റിറ്റ്യൂട്ട്, BIPOC USHR എന്നീ അഭിഭാഷക ഗ്രൂപ്പുകൾ ഇന്നലെ “ഫെയർ PNP റൂൾസ്” എന്ന പേരിൽ ഒരു പത്രസമ്മേളനം നടത്തി വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രവിശ്യയിലുള്ള വിദേശ തൊഴിലാളികൾക്ക് സ്ഥിര താമസ പദവി ഉറപ്പാക്കണമെന്ന് അവർ സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രവിശ്യയിലുള്ള വിദേശ തൊഴിലാളികളെ ഈ പുതിയ നിയമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും BIPOC-USHR- കമ്മ്യൂണിറ്റി റിലേഷൻസ് കോർഡിനേറ്റർ നൗഹാദ് മൗറാദ് പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/04/PRAMOD-KUMAR-1024x1024.jpeg)
പ്രവിശ്യയുടെ ഭവന പ്രതിസന്ധിക്കും ആരോഗ്യ പരിപാലന ക്ഷാമത്തിനും വിദേശ തൊഴിലാളികളെ ബലിയാടാക്കുകയാണെന്നും നൗഹാദ് മൗറാദ് ആരോപിച്ചു. ഈ പ്രശ്നം ഇന്ത്യൻ സമൂഹത്തെ മാത്രമല്ല, മറ്റു വിദേശികളെയും ബാധിക്കുമെന്നും, നയപരമായ മാറ്റങ്ങൾക്ക് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുകയും സ്ഥിരതാമസ പദവി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്തതോടെ പ്രതിഷേധക്കാരായ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഏകദേശം 20 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദ്യാർത്ഥി നേതാക്കളിൽ ഒരാളായ രൂപീന്ദർ പാൽ സിങ് പറഞ്ഞു. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നിയമങ്ങളിലെ മാറ്റങ്ങൾക്കെതിരെയാണ് രൂപീന്ദർ പാൽ സിങ്ങിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. പ്രവിശ്യയിലെ ഹെൽത്ത് കെയർ സിസ്റ്റത്തിലും ഭവന വിപണിയിലും ഉള്ള സമ്മർദ്ദം കാരണം 2024-ൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ ഇൻവിറ്റേഷൻ നൽകുന്നവരുടെ എണ്ണം 25% കുറയ്ക്കുമെന്ന് പ്രവിശ്യ സർക്കാർ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.
![](http://mcnews.ca/wp-content/uploads/2024/05/PHOTO-2024-05-25-10-23-18-1024x507.jpg)
കൂടാതെ കഴിഞ്ഞ വർഷം ജൂലൈയിൽ, പ്രത്യേക യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി ബിരുദാനന്തര വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തുന്ന നിയമവും പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ പാസാക്കിയിരുന്നു. നിർമ്മാണം, വീട് നിർമ്മാണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ വർക്ക് പെർമിറ്റ് അനുവദിക്കുന്നത്.