എഡ്മിന്‍റൻ : അടുത്തയാഴ്ച മുതൽ ചൂടും വരണ്ടതുമായ കാലാവസ്ഥ പ്രതീക്ഷിക്കുന്ന ആൽബർട്ടയിൽ കാട്ടുതീ അപകടസാധ്യത വർധിച്ചതായി പ്രവിശ്യ വനം മന്ത്രി ടോഡ് ലോവൻ. അടുത്ത രണ്ട് ദിവസം തീപിടുത്ത സാധ്യത വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം പുതിയത് ഉൾപ്പെടെ എല്ലാ കാട്ടുതീയും നിയന്ത്രണവിധേയമാക്കാൻ പ്രവിശ്യ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
പ്രവിശ്യയിൽ 2023-നേക്കാൾ കൂടുതൽ അഗ്നിശമന സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി ടോഡ് ലോവൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 അഗ്നിശമന സേനാംഗങ്ങളെയും കൂടാതെ 40 കരാർ അഗ്നിശമന സേനാംഗങ്ങളെയും പുതിയതായി നിയമിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ അറുപതോളം ഫോറസ്റ്റ് ഓഫീസർമാരെയും ലോജിസ്റ്റിക്സും ഉപകരണങ്ങളും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി.
പ്രവിശ്യയുടെ വടക്കൻ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇടിമിന്നലിനെ തുടർന്ന് പുതിയ കാട്ടുതീ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചവരെ പ്രവിശ്യയിലുടനീളം 63 കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ പതിനൊന്ന് എണ്ണം നിയന്ത്രണാതീതമാണ്. അവയിൽ പത്തെണ്ണം ഹൈ ലെവൽ മേഖലയിലും ഒന്ന് ഫോർട്ട് മക്മുറെയ്‌ക്ക് സമീപവുമാണ്. ഇതിൽ ഫോർട്ട് മക്‌മുറെയ്‌ക്ക് പടർന്നു പിടിച്ച കാട്ടുതീ കാരണം ഫയർബാഗ് ഓയിൽസാൻഡ്‌സ് സൈറ്റിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചതായി സൺകോർ എനർജി അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമാണ് ഈ നീക്കമെന്നും എന്നാൽ സ്ഥിതിഗതികൾ രൂക്ഷമായാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സൺകോർ എനർജി വ്യക്തമാക്കി.