ബ്രാംപ്ടൺ : നഗരത്തിലെ രാജ്യാന്തര വിദ്യാർത്ഥികൾ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നതായി ബ്രാംപ്ടൺ സിറ്റി കൗൺസിലർ. വ്യാജ വാടക പരസ്യങ്ങൾ വഴി രാജ്യാന്തര വിദ്യാർത്ഥികളെ പ്രത്യേകിച്ച് പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നതായും കൗൺസിലർ റൊവേന സാൻ്റോസ് ആരോപിക്കുന്നു. ബ്രാംപ്ടണിലെ രാജ്യാന്തര വിദ്യാർത്ഥിനികളുടെ ഈ ദുരവസ്ഥ കോവിഡ് മഹാമാരിക്കാലത്ത് ആരംഭിച്ചതാണെന്നും നഗരത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ വീടുകളുടെ അഭാവമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കാൻ കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അനധികൃത ബേസ്‌മെൻ്റ് അപ്പാര്‍ട്ട്‌മെൻ്റുകളുടെ വർധന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഉയരുന്നതിന് സഹായിക്കുന്നുണ്ടെന്ന് അവർ പറയുന്നു. ഒറ്റപ്പെട്ട വീടുകൾ വിദ്യാർത്ഥികൾക്ക് വാടകയ്ക്ക് നൽകുന്ന മൾട്ടി-യൂണിറ്റ് വാസസ്ഥലങ്ങളായി മാറ്റിയിട്ടുണ്ടെന്നും റൊവേന സാൻ്റോസ് പറഞ്ഞു. താമസിക്കാനൊരിടം കണ്ടെത്താനോ അതിനുള്ള പണം നൽകാനുള്ള സാമ്പത്തിക മാർഗങ്ങൾക്കോ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിനികളെ ഭൂവുടമകള്‍ ചൂഷണം ചെയ്യുന്നതായി സിറ്റി കൗൺസിലർ പറയുന്നു. ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന ചില വിദ്യാർത്ഥിനികൾ ഗർഭിണിയായിട്ടുണ്ടെന്നും നാണക്കേട് കാരണം ആത്മഹത്യ ചെയ്യുന്നതായും റൊവേന സാൻ്റോസ് പറഞ്ഞു. തങ്ങളുടെ അടുത്ത് എത്തുന്നവർ സഹായവുമായി എത്തുന്നവരാണോ അതോ ചൂഷണം ചെയ്യുന്നവരാണോ എന്ന് തിരിച്ചറിയാനാകാതെ വിദ്യാര്‍ത്ഥിനികളില്‍ പലരും ഇത്തരം ആളുകളെ വിശ്വസിക്കുകയും അവരുടെ കൂടെ പോവുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ വിദ്യാർത്ഥിനികളെ വീണ്ടും ചൂഷണം ചെയ്യാൻ പലരും തയ്യാറാകുന്നതായി റൊവേന കുറ്റപ്പെടുത്തി.
എൻഫോഴ്‌സ്‌മെൻ്റ് ടീമിന്‍റെ നേതൃത്വത്തിൽ, രാജ്യാന്തര വിദ്യാർത്ഥികൾ നേരിടുന്ന ചൂഷണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മേയർ പാട്രിക് ബ്രൗൺ പറഞ്ഞു. ഭൂവുടമകളുമായി ബന്ധപ്പെടുമ്പോൾ സ്വത്തും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിറ്റി 39 പുതിയ ബൈലോ ഓഫീസർമാരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.