യുദ്ധം ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ, ഗാസയുടെ സമ്പദ്ഘടന തകർന്ന് ആറിലൊന്നായി ചുരുങ്ങിയെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്രസംഘടന ഏജൻസിയായ യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റാണ് സമ്പദ്ഘടനയിലെ വെല്ലുവിളി ചൂണ്ടിക്കാട്ടി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. പലസ്തീൻ അതോറിറ്റിക്ക് പരിമിത അധികാരമുള്ള അധിനിവേശ വെസ്റ്റ്ബാങ്കിൽ തൊഴിലില്ലായ്മ മൂന്നിരട്ടിയായെന്നും പലസ്തീൻ സാമ്പത്തികരംഗം അനുദിനം കൂപ്പുകുത്തുകയാണെന്നും റിപ്പോർട്ട് പറയുന്നു. യുദ്ധം തുടങ്ങിയശേഷം വെസ്റ്റ്ബാങ്കിൽ 3 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇതോടെ തൊഴിലില്ലായ്മ 32 % ആയി ഉയർന്നു. ഗാസയിലെ യുദ്ധം മൂലമുള്ള സംഘർഷം വെസ്റ്റ് ബാങ്കിലേക്കും ബാധിച്ചതും രാജ്യാന്തര സഹായം നാമമാത്രമായി ചുരുങ്ങിയതുമാണ് മുഖ്യകാരണം.
അതിനിടെ, മധ്യഗാസയിൽ യുഎൻ സ്കൂളായ അൽ ജൗനിയിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. യുദ്ധമാരംഭിച്ചശേഷം അഞ്ചാം വട്ടമാണ് സ്കൂൾ ആക്രമിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 6 പേർ യുഎന്നിന്റെ പലസ്തീൻ അഭയാർഥിസംഘടനയിലെ (യുഎൻആർഡബ്ല്യൂഎ) ജീവനക്കാരാണ്. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 41,118 പലസ്തീൻകാർ കൊല്ലപ്പെട്ടു. 95,125 പേർക്കു പരുക്കേറ്റു. വെസ്റ്റ് ബാങ്കിൽ തുടരുന്ന സൈനിക റെയ്ഡിൽ തുബാസ് നഗരത്തിൽ 9 പലസ്തീൻകാർ അറസ്റ്റിലായി.