സൈനികരെ ആക്രമിച്ച് പെൺ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇൻഡോറിൽ ജാം ഗേറ്ററിന് സമീപമാണ് രാജ്യത്തെ നടുക്കിയ അതീ ക്രൂരമായ പീഡനം നടന്നത്. സംഭവത്തിൽ രണ്ടു പേരെ പിടികൂടുകയതായും ആറു പേരെ തിരിച്ചറിഞ്ഞതായും എ എസ് പി രൂപേഷ് ധ്വിവേദി അറിയിച്ചു. തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ആക്രമിക്കപ്പെട്ട സൈനികരും യുവതിയും ഉൾപ്പടെ നാലു പേരെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ പരിശോധനയിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് കണ്ടെത്തിയത്.
ആക്രമിക്കപ്പെട്ട സൈനികർ മോവ് ആർമി വാർ കോളേജിലെ പരിശീലനത്തിനെത്തിയ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. വനിതാ സുഹൃത്തുക്കൾക്കൊപ്പം ഛോട്ടി ജാമിന് സമീപമുള്ള ഫൈറിങ് റേഞ്ച് കാണാൻ പോയതായിരുന്നു ഇവർ. പുലർച്ചെ രണ്ടരയോടെ ഉദ്യോഗസ്ഥരിൽ ഒരാളും വനിതാ സുഹൃത്തും കാറിലിരിക്കെ ഏഴ് പേരടങ്ങുന്ന കൊള്ള സംഘം ഇവരെ ആക്രമിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും ആക്രമികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവരെ വിട്ട് നൽകണമെങ്കിൽ പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ മുതിർന്ന ആർമി ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയും അതേത്തുടർന്ന് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. അതോടെ അക്രമികൾ കാട്ടിലേക്ക് ഓടി രക്ഷപെട്ടു.