ഓട്ടവ : കൺസർവേറ്റീവ് പാർട്ടിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് എൻഡിപി നേതാവ് ജഗ്മീത് സിങ്. “ന്യൂ ഡെമോക്രാറ്റുകൾ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്, അല്ലാതെ പിയേർ പൊളിയേവിന്റെ യാഥാസ്ഥിതിക ഗെയിമുകൾ കളിക്കാനല്ല. അതിനാൽ ഞങ്ങൾ പ്രവർത്തിക്കാനാണ് കൺസർവേറ്റീവ് പാർട്ടിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ല,” ജഗ്മീത് സിങ് മാധ്യമങ്ങളോടായി പറഞ്ഞു. ആരോഗ്യപരിപാലനം, ദന്തസംരക്ഷണം, പെൻഷൻ വർധന തുടങ്ങിയ നയങ്ങൾ ശക്തിപ്പെടുത്താനാണ് തൻ്റെ പാർട്ടി പദ്ധതിയിട്ടിരിക്കുന്നതെന്നും സിങ് വ്യക്തമാക്കി. ഇതോടെ ലിബറൽ ഗവൺമെൻ്റിനെ അട്ടിമറിക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ ആദ്യശ്രമം പരാജയപ്പെടുമെന്ന് ഉറപ്പായി. കൺസർവേറ്റീവ് പാർട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ പിയേർ പൊളിയേവ് തൻ്റെ പാർട്ടി അടുത്തയാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു.
ട്രൂഡോ ഗവൺമെൻ്റിനെ താഴെയിറക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി ബ്ലോക്ക് കെബെക്കോയിസ് എംപിമാർ ലിബറൽ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് പാർട്ടി ലീഡർ യെവ്സ്-ഫ്രാൻസ്വ ബ്ലോഷേ ഇന്നലെ വ്യക്തമാക്കിയിരുന്നു. താനും തൻ്റെ എംപിമാരും കൺസർവേറ്റീവുകൾക്കല്ല, കെബെക്കിനായാണ് പ്രവർത്തിക്കുന്നതെന്നും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നും യെവ്സ്-ഫ്രാൻസ്വ ബ്ലോഷേ പറഞ്ഞു. അതേസമയം 154 എംപിമാരുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ ഗവൺമെൻ്റിനെ അവിശ്വാസ വോട്ടെടുപ്പിൽ അട്ടിമറിക്കുന്നതിന് 119 അംഗങ്ങളുള്ള കൺസർവേറ്റീവ് പാർട്ടിക്ക് എൻഡിപിയുടെ 25 അംഗങ്ങളുടെ മാത്രം പിന്തുണ മതിയാകില്ല. അതിനാൽ ഇപ്പോൾ 33 എംപിമാരുള്ള ബ്ലോക്ക് കെബെക്കോയിസിൻ്റെ പിന്തുണ കൂടി ഉറപ്പാക്കാനായി കൺസർവേറ്റീവ് പാർട്ടി ശ്രമം നടത്തിയിരുന്നു. എന്നാൽ, കെബെക്കിലെ ലാസല്ലെ-എമാർഡ്-വേർഡൂൺ ഫെഡറൽ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ചെടുത്തെങ്കിലും ലിബറൽ പാർട്ടിയെ പിണക്കാൻ താല്പര്യമില്ലെന്ന് ബ്ലോക്ക് കെബെക്കോയിസ് സൂചന നൽകിയിരുന്നു.