ലണ്ടൻ: ക്യൂബയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ അമേരിക്കയുടെ നടപടിയെ അപലപിച്ച് 73 രാജ്യങ്ങളിലെ 600 ജനപ്രതിധികൾ. പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലാണ് ജനപ്രതിധികൾ സംയുക്ത പ്രസ്‌താവനയിറക്കിയത്.പുരോഗമനരാഷ്ട്രീയം പിന്തുടരുന്ന വിവിധ സംഘടനകളുടെ കൂട്ടായ്‌മയാണ് പ്രോഗ്രസീവ് ഇന്റർനാഷണൽ.
യുഎസ് നടപടി ക്രൂരവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കൂട്ടായ്‌മ അറിയിച്ചു. ക്യൂബൻ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഇത്തരം വിശേഷണം ക്യൂബയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്നത് തടയാൻ സ്വന്തം രാജ്യങ്ങളുടെ പാർലമെന്റിൽ ആവശ്യപ്പെടുമെന്നും എംപിമാർ വ്യക്തമാക്കി. ഇറാൻ, സിറിയ, ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നാണ് അമേരിക്കയുടെ ആരോപണം. ബ്രിട്ടനിലെ ലേബർ പാർടി മുൻ നേതാവും ജനപ്രതിനിധിയുമായ ജെറമി കോർബിൻ ഉൾപ്പെടെയുള്ളവരാണ് പ്രസ്‌താവനയിൽ ഒപ്പുവച്ചത്.