ടൊറൻ്റോ : കഴിഞ്ഞ മാസം ടൊറൻ്റോയിൽ നടന്ന ബാങ്ക് കവർച്ചയിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്. ഓഗസ്റ്റ് 26-ന് വൈകിട്ട് അഞ്ച് മണിയോടെ എഗ്ലിൻ്റൺ അവന്യൂ വെസ്റ്റിൻ്റെ വടക്ക് റോയൽ യോർക്ക് റോഡ്, റെനോ ക്രസൻ്റിലുള്ള ബാങ്കിലാണ് സംഭവം നടന്നത്. 15 വയസ്സുള്ള ആൺകുട്ടി, 19 വയസ്സുള്ള അലി-സെം വുറൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനായി തിരച്ചിൽ തുടരുന്നു. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് അറിയിച്ചിട്ടില്ല.
രണ്ടു യുവാക്കളും ഒരു കൗമാരക്കാരനും ബാങ്കിലെത്തിയതായി പൊലീസ് പറയുന്നു. ഇവരിൽ രണ്ട് പേർ ബാങ്ക് കൗണ്ടറിലേക്ക് ചാടിക്കയറിയപ്പോൾ മൂന്നാമൻ വാതിൽക്കൽ നിൽക്കുകയായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു. പ്രതികൾ ചുറ്റിക ഉപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. പണം ലഭിച്ചതോടെ ബാങ്കിന് വെളിയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ മൂവരും രക്ഷപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഓഗസ്റ്റ് 28-ന് ബാങ്ക് കവർച്ചയ്‌ക്ക് ഉപയോഗിച്ച ചുറ്റികയും വസ്ത്രവും കണ്ടെത്തുകയും പ്രതികളിലൊരാളായ അലി-സെം വുറലിനെ പീൽ പൊലീസ് അറസ്റ്റ് ചെയ്തു. ആഴ്‌ചകൾക്കുശേഷം, സെപ്റ്റംബർ 10-ന്, രണ്ടാമത്തെ പ്രതി പതിനഞ്ച് വയസ്സുള്ള ആൺകുട്ടിയെ ടൊറൻ്റോ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നാമത്തെ പ്രതിക്കായുള്ള തിരച്ചിൽ ഉദ്യോഗസ്ഥർ തുടരുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7350 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.