പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യക്കാർക്കായി രണ്ടര ലക്ഷം പുതിയ വീസ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയിലെ യുഎസ് മിഷൻ. വിനോദസഞ്ചാരികൾ, വിദഗ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് പുതിയ സ്ലോട്ടുകൾ അനുവദിക്കും.
പുതിയ സ്ലോട്ടുകൾ ലക്ഷക്കണക്കിന് ഇന്ത്യൻ അപേക്ഷകരെ സമയബന്ധിതമായി അഭിമുഖങ്ങളിൽ പങ്കെടുക്കാൻ സഹായിക്കും. യുഎസ് മിഷൻ ടു ഇന്ത്യ തുടർച്ചയായ രണ്ടാം വർഷവും പത്ത് ലക്ഷം കുടിയേറ്റ ഇതര വീസ അപേക്ഷകൾ മറികടന്നു. കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവരിക, ബിസിനസുകളെ ബന്ധിപ്പിക്കുക, വിനോദസഞ്ചാരം സുഗമമാക്കുക എന്നിവയിലാണ് തങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇന്ത്യയിലെ യുഎസ് എംബസിയുടെ ഒരു പോസ്റ്റിൽ പറയുന്നു.
2024 ൽ ഇതുവരെ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 35% വർധനവാണ്. കുറഞ്ഞത് ആറ് ദശലക്ഷം ഇന്ത്യക്കാർക്ക് ഇതിനകം തന്നെ അമേരിക്ക സന്ദർശിക്കാൻ നോൺ ഇമിഗ്രന്റ് വിസയുണ്ട്. ഓരോ ദിവസവും ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് വീസകൾ നൽകുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുഎസ് വീസ പ്രോസസ്സിംഗ് സമയം 75% ൽ കൂടുതൽ കുറഞ്ഞു. ജനുവരിയോടെ ഇന്ത്യയിലുടനീളം ശരാശരി 1000 ദിവസത്തിൽ നിന്ന് 250 ദിവസമായാണ് പ്രോസസ്സിംഗ് സമയം കുറഞ്ഞത്.
ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുകയും പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. യുഎസ്-ഇന്ത്യ സമഗ്ര ആഗോള പങ്കാളിത്തത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുകയും ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.