ലെബനന്റെ വടക്കൻ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. തലസ്ഥാന നഗരമായ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ 12 തവണ വ്യോമാക്രമണമുണ്ടായി. രാജ്യത്ത് ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ ആകെ 25 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനം തുടങ്ങിയ ആക്രമണത്തിൽ ഇതോടെ മരണം 2000 കടന്നു. 12 ലക്ഷം പേർ പലായനം ചെയ്തു.
ട്രിപ്പോളി നഗരത്തിനടുത്ത് പലസ്തീൻ അഭയാർഥികളുടെ ക്യാംപിലുണ്ടായ ബോംബാക്രമണത്തിൽ ഹമാസിന്റെ സായുധവിഭാഗം അൽ ഖസം ബ്രിഗേഡ്സ് അംഗം സയീദ് അത്തല്ല അലിയും ഭാര്യയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു. ബെക്കാ താഴ്‌വരയിലെ ആക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് ഹുസൈനും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ പിൻഗാമിയാകുമെന്നു കരുതപ്പെടുന്ന ഹാഷിം സഫിയുദ്ദീനെപ്പറ്റി ഇതുവരെയും വിവരം ലഭിച്ചില്ല. വെള്ളിയാഴ്ച ബെയ്റൂട്ടിനടുത്ത് ദഹിയയിൽ ബങ്കറിനുനേരെ നടത്തിയ ആക്രമണത്തിൽ സഫിയുദ്ദീനെ ഇസ്രയേൽ വധിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. സിറിയയിലെ ഹമ നഗരത്തിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കാർ യാത്രക്കാരൻ മരിച്ചു.
ഗാസയിലെ ബെയ്ത് ഹനോനിലും നുസൈറത്തിലുമായി ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ ഒൻപത് പേർ മരിച്ചെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിലെ തുൽകരിമിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അൽ ഖസം ബ്രിഗേഡ്സ് കമാൻഡർ സാഹി യാസർ ഔഫി ഉൾപ്പെടെ ഏഴ് അംഗങ്ങളുണ്ടെന്ന് ഹമാസ് സ്ഥിരീകരിച്ചു.
നാളെ ഒരുവർഷം പൂർത്തിയാകുന്ന യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 42,000 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. 96,910 പേർക്ക് പരുക്കേറ്റു. യുദ്ധവാർഷികത്തോടനുബന്ധിച്ച് പാരിസ്, ലണ്ടൻ, റോം, മനില, കേപ്ടൗൺ ഉൾപ്പെടെ ലോകത്തെ വിവിധ നഗരങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനം നടന്നു.