ടൊറൻ്റോ: പ്രവിശ്യയുടെ തെരുവുകളിൽ പാലസ്തീൻ അനുകൂല പ്രകടനം നടന്നു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ആളുകൾ ടൊറൻ്റോയുടെ തെരുവിലിറങ്ങിറങ്ങിയത്. പലസ്തീനിയൻ യൂത്ത് മൂവ്‌മെൻ്റ് ഉൾപ്പെടെയുള്ള നിരവധി അടിസ്ഥാന സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. യൂണിവേഴ്സിറ്റി അവന്യൂവിൽ നിന്ന് ആരംഭിച്ച പ്രകടനം യങ്-ഡണ്ടാസ് സ്ക്വയറില്‍ അവസാനിച്ചതായി ടൊറൻ്റോ പൊലീസ് സർവീസ് പറയുന്നു.
ഇസ്രയേലിൻ്റെ തുടർച്ചയായ വംശഹത്യയും നിരപരാധികളായ സാധാരണക്കാരുടെ കൂട്ടക്കൊലയും കാരണം ഗാസ സിവിൽ രജിസ്ട്രിയിൽ നിന്ന് മുഴുവൻ കുടുംബങ്ങളും തുടച്ചുനീക്കപ്പെട്ടുവെന്ന് ടൊറൻ്റോ 4 പാലസ്തീൻ ഗ്രൂപ്പിൻ്റെ വക്താവ് ഫറാ മത്താർ പറഞ്ഞു. യങ്-ഡണ്ടാസ് സ്ക്വയറിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ ഇസ്രയേലുമായുള്ള അന്താരാഷ്ട്ര ബന്ധം വിച്ഛേദിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒക്‌ടോബർ 7 ന് ഹമാസ് നേതൃത്വത്തിലുള്ള ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ ഒരു വർഷം തികയുന്നതിന് മുന്നോടിയായാണ് പ്രകടനങ്ങൾ നടന്നത്. പ്രകടനത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം കാലതാമസം നേരിടാൻ സാധ്യതയുള്ളതിനാൽ യാത്രയ്‌ക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സുരക്ഷ മുൻനിർത്തി മത സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കമ്മ്യൂണിറ്റി സെൻ്ററുകൾ എന്നിവയ്‌ക്ക് സമീപം കൂടുതൽ ഓഫീസർമാരെയും കമാൻഡ് പോസ്റ്റുകളെയും വിന്യസിക്കുമെന്ന് ഡർഹാം, യോർക്ക് മേഖലകളിലെ പൊലീസ് അധികൃതർ അറിയിച്ചു.