ഓട്ടവ: മിഡിൽ ഈസ്റ്റിലെ വെടിനിർത്തൽ ആഹ്വാനം ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിരപരാധികൾ മരിച്ചു വീഴുന്ന പശ്ചാത്തലത്തിൽ ഹമാസ്, ഹിസ്ബുള്ള, ഇസ്രയേൽ എന്നിവരുടെ യുദ്ധക്കൊതിയെയും ട്രൂഡോ കുറ്റപ്പെടുത്തി. ഫ്രാങ്ക്ഫോണി ഉച്ചകോടിയുടെ അവസാന ദിനം പാരീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രൂഡോയ്‌ക്കൊപ്പം വിദേശകാര്യ മന്ത്രി മെലനി ജോളിയും ലെബനൻ സർക്കാർ മന്ത്രിയുമായി പാരീസിൽ കൂടിക്കാഴ്ച നടത്തി. നിരപരാധികളായ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ തങ്ങൾ ദുഖിതരാണെന്നും കാനഡ ലെബനനിലെ ജനതയോട് ഐക്യദാർഢ്യപ്പെടുന്നുവെന്നും മെലനി ജോളി പറഞ്ഞു.
അതേസമയം, വെടിനിർത്തൽ കരാറിന് ലെബനൻ തയ്യാറാണെന്നും എന്നാൽ ഒപ്പ് വയ്ക്കാനുള്ള ശ്രമങ്ങളിൽ ഇസ്രയേൽ ഇടപെടുന്നില്ലെന്നും ലെബനൻ ഇൻഫർമേഷൻ മന്ത്രി സിയാദ് മക്കാരി വ്യക്തമാക്കി. കാനഡയുമായി നല്ല ബന്ധം പുലർത്തുന്നതായും കാനഡയിലെ ലെബനീസ് പ്രവാസികൾ വളരെ സജീവമാണെന്നും പറഞ്ഞ മക്കാരി മരണസംഖ്യയും പലായനം ചെയ്ത ആളുകളുടെ എണ്ണവും ഉൾപ്പെടെയുള്ളവ സിവിലിയന്മാരിൽ ചെലുത്തിയ ആഘാതവും എടുത്തു പറഞ്ഞു.
ശനിയാഴ്ച ലെബനനിൽ ഇസ്രയേൽ വ്യാപക ബോംബാക്രമണം നടത്തി. ഹിസ്ബുള്ളയെയും ഹമാസ് പോരാളികളെയും ലക്ഷ്യമാക്കി ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും രാജ്യത്തിൻ്റെ വടക്കുള്ള പലസ്തീൻ അഭയാർത്ഥി ക്യാമ്പിലും ആക്രമണം നടത്തി. കഴിഞ്ഞ ആഴ്ചകളിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതർ പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങൾ ഇതുവരെ പരാജയപ്പെട്ടു.