ലക്നൗ : ഉത്തർപ്രദേശിലെ പിലിഭിത്തിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻവാദികൾക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ഇവർ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയിൽ നിന്ന് പരിശീലനം ലഭിച്ചവരാണെന്ന് കണ്ടെത്തി. ഡിസംബർ 23-നാണ് ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിലെ (KZF) അംഗങ്ങളായ വീരേന്ദ്ര സിങ്, ഗുർവീന്ദർ സിങ്, ജസൻപ്രീത് സിങ് എന്നിവരെ വധിച്ചത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്. ഇവരുടെ നേതാവ് രഞ്ജിത് നീത പാക്കിസ്ഥാനിലാണ്.
ഐഎസ്ഐയിൽ നിന്നും പണം കൈപ്പറ്റി പഞ്ചാബിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ സംഘം ആക്രമിച്ചിരുന്നു. ശേഷമാണ് ഇവർ യുപിയിലേക്ക് കടന്നത്. കൊല്ലപ്പെട്ട മൂവരും മയക്കുമരുന്നിന് അടിമകളാണെന്നും പ്രദേശത്തെ മറ്റ് യുവാക്കളെ ഇവർ തീവ്രവാദത്തിലേക്ക് ആകർഷിച്ചിരുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി. പഞ്ചാബിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഇവർ സ്ഫോടനം നടത്തിയെന്നാണ് റിപ്പോർട്ട്.
പഞ്ചാബിലെ ഗുരുദാസ്പൂരിലെ ചെക്ക്പോസ്റ്റിൽ നടന്ന ഭീകരാക്രമണം കാനഡയിലും അമേരിക്കയിലും ആസൂത്രണം ചെയ്ത വലിയ പദ്ധതിയുടെ ഭാഗമാണെന്ന് ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു. അവരുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ പൊലീസിനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആയുധങ്ങൾ വിതരണം ചെയ്യുന്നതിനും തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനുമായി 2023-ൽ ഇരു രാജ്യങ്ങളിലും മൂന്ന് മീറ്റിംഗുകൾ നടന്നു. പഞ്ചാബിൽ ഇരുപതോളം പൊലീസ് സ്റ്റേഷനുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആക്രമിക്കപ്പെട്ടത്.
സംഘടന പാക്കിസ്ഥാനിൽ നിന്ന് നേരിട്ട് പ്രവർത്തിക്കുന്നുണ്ടെന്നും അതിൻ്റെ നേതാവ് രഞ്ജിത് നീത തൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും പിലിഭിത്ത് പൊലീസ് സൂപ്രണ്ട് ചൂണ്ടിക്കാട്ടി. ആയുധങ്ങൾ നൽകുന്നതിനു പുറമേ, രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ സിഖ് യുവാക്കൾക്ക് തീവ്രവാദ പരിശീലനവും ഐഎസ്ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി പാക്കിസ്ഥാനിൽ നിരവധി പരിശീലന ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു.