വാഷിങ്ടൺ: ഗാസ ഏറ്റെടുക്കുമെന്നും, പലസ്തീനികൾ ഗാസ വിടണമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനക്കെതിരെ യുഎസിൽ വൻ പ്രതിഷേധം. പലസ്തീൻ വിൽപ്പനക്കുള്ളതല്ല,പലസ്തീനെ സ്വതന്ത്രമാക്കുക, ട്രംപിന്റെത് ഭ്രാന്തൻ നിലപാടാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി നൂറ് കണക്കിനാളുകളാണ് വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിനിടയിലായിരുന്നു പ്രതിഷേധം.

കനത്ത സുരക്ഷാ സന്നാഹത്തിനിടയിൽ, ‘ഫ്രീ പലസ്തീൻ’മുദ്രാവാക്യം വിളിച്ച് നിരത്തിലിറങ്ങിയ സമരക്കാർ നെതന്യാഹുവിന്റെ ചിത്രമുയർത്തി ഇസ്രയേലിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നെതന്യാഹു യുദ്ധ കുറ്റവാളിയാണ്, വംശഹത്യ അവസാനിപ്പിക്കുക, ട്രംപ് ഭരണകൂടം ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തുക തുടങ്ങിയ പ്ലക്കാർഡുകളും ഉയർത്തിയിരുന്നു.
‘പലസ്തീനിലെ ജനങ്ങൾ എങ്ങോട്ടും പോകില്ല. അവരാണ് ആ മണ്ണിന്റെ അവകാശികൾ’,ആളുകളെ കുടിയിറക്കുമെന്ന് പറയുന്നത് ഒരു കോളനിവൽക്കരണ മാനസികാവസ്ഥയാണെന്നും സമരക്കാർ പറഞ്ഞു.