ന്യൂയോർക്ക്: അലാസ്കയിൽ നിന്ന് യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാനില്ലെന്ന് റിപ്പോർട്ട്.ടേക്ക് ഓഫ് ചെയ്ത് ഏകദേശം 39 മിനിട്ടുകൾ പിന്നിട്ട ശേഷം വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം കണ്ടെത്താനായുള്ള തിരച്ചിൽ
പുരോഗമിക്കുകയാണ്.
പൈലറ്റ് ഉൾപ്പെടെ 10 പേരുമായ പോയ സെസ്ന 208 ബി ഗ്രാൻഡ് കാരവൻ വിമാനമാണ് കാണാതായത്. വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ടെന്നും നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുകയും 3.16 ന് അവസാനമായി വിവരങ്ങൾ കൈമാറുകയും ചെയ്തെന്നാണ് റിപ്പോർട്ട്. കാണാതായ വിമാനം കണ്ടെത്താനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അലാസ്കയിലെ പൊതുസുരക്ഷാ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. മോശം കാലാവസ്ഥയും ദൃശ്യപരതയില്ലാത്തതും വ്യോമമാർഗമുള്ള തിരച്ചിലിന് വെല്ലുവിളിയായതിനാൽ കരമാർഗമുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.
കോസ്റ്റ് ഗാർഡും അഗ്നിരക്ഷാ സേനയും വ്യാപകമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് നോമിലെ വളണ്ടിയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഫിലാഡൽഫിയയിൽ ഉണ്ടായ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിംഗ്ടൺ ഡിസിയിൽ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് വിമാനം കാണാതായെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.