തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഐടി നിയമം നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പുതിയ ഐടി നിയമങ്ങൾക്ക് രൂപം നൽകുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. പുതിയ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും മറ്റ് ഐടി അധിഷ്ഠിത വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍വര്‍ഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തി.
ട്രിപ്പിള്‍ ഐടിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 16.95 കോടി രൂപയാണ് അനുവദിച്ചത്. ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. ഈ ലക്ഷ്യം കൈവരിക്കുന്ന വിധം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടി വകയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു.ഇതിനായി മുന്‍വര്‍ഷത്തേക്കാള്‍ 10.5 കോടി രൂപ അധികമായി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐടി മിഷന് 134.03 കോടി രൂപയും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 16.85 കോടി രൂപ അധികമാണ് ഈ തുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ ഐടി മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ അടങ്ങിയിരിക്കുന്നത്.
ഭാവിയുടെ സാങ്കേതിക വിദ്യ എന്നറിയപ്പെടുന്ന എഐയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ അടങ്ങിയിരുന്നു. കൂടാതെ അധിക തുക അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. എഐയുമായി ബന്ധപ്പെട്ട സ്‌റ്റാര്‍ട്ടപ്പ് മിഷന് ഏഴ് കോടിയാണ് സർക്കാർ ഇക്കുറി അനുവദിച്ചത്. തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്താനും തീരുമാനമായിട്ടുണ്ട്.മാത്രമല്ല സാങ്കേതിക രംഗത്ത് കൂടുതൽ പണം അനുവദിക്കാനും സർക്കാർ ബജറ്റിൽ മടി കാട്ടിയിട്ടില്ലെന്ന് പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാണ്. കേരളത്തിൽ അധികമായി 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി സ്ഥാപിക്കാന്‍ 15 കോടിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.