കുവൈത്ത് സിറ്റി: പൊതു ഗതാഗത നിയമം പരിഷ്‌ക്കരിച്ച് കുവൈത്ത്. അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ഗതാഗത നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏപ്രിൽ 22 മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരുക. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ആഭ്യന്തരമന്ത്രാലയം വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. അറബിക്, ഹിന്ദി കൂടാതെ മറ്റ് അഞ്ചു ഭാഷകളിലും പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
കൂടാതെ, പൗരന്മാര്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും എളുപ്പം മനസിലാക്കാൻ സാധിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങള്‍ വഴി കാര്‍ഡുകളും
പ്രചരിപ്പിക്കുന്നുണ്ട്.
- വാഹനം ഓടിക്കുന്ന വ്യക്തിയും, മുന്‍ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അലെങ്കില്‍ 30 ദിനാര്‍ പിഴ. എന്നാല്‍ കേസ് കോടതിയിലേക്ക് പോയാല്‍ കുറഞ്ഞത് ഒരു മാസം തടവ് ശിക്ഷയും 50 മുതല്‍ 1000 ദിനാര്‍ വരെ പിഴ ഈടാക്കുകയും ചെയ്യും.
- ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാൽ 75 ദിനാര്‍ പിഴ ഒടുക്കണം. എന്നാൽ, കേസ് കോടതിയിലേക്ക് മാറ്റിയാല്‍ മൂന്ന് മാസം തടവ് ശിക്ഷ/അലെങ്കില്‍ 150 മുതല്‍ 300 ദിനാര്‍ പിഴ നല്‍കേണ്ടി വരും.
- ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ 150 ദിനാര്‍ പിഴ. കേസ് കോടതിയിലേക്ക് വിട്ടാല്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതുപോലെതന്നെ പിഴതുക 600 മുതല്‍ 1000 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
- അനുവദം ഇല്ലാതെ നിരത്തിൽ വാഹനം അപകടകരമാവിധം ഓടിച്ചാലോ അല്ലെങ്കിൽ അനുവാദം ലഭിച്ചശേഷം ലംഘനം നടത്തിയാലോ 150 ദിനാറാണ് പിഴ ചുമത്തിയിരിക്കുന്നത്. അതുകൂടാതെ, കൂട്ടം ചേര്‍ന്ന് വാഹനങ്ങള്‍ ഓടിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാലും ഇതേ തുക തന്നെ പിഴ ചുമത്തുന്നതായിരിക്കും. എന്നാൽ, കേസ് കോടതിയുടെ മുന്നിലെത്തിയാല്‍, ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയെ അല്ലെങ്കിൽ 600-മുതല്‍ 1000 ദിനാര്‍ പിഴയോ കൊടുക്കേണ്ടി വരും.

ഈ നിയമങ്ങൾ കൂടാതെ, പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്ക് ഇരുത്തിയാല്‍ 500 ദിനാര്‍ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ഉണ്ടാകുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-സബഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ, വാഹനം ഓടിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കി പിന്‍ സീറ്റില്‍ ഇരുത്തുകയും ചെയ്യണം.