ദുബായ് : രാജ്യത്തെ പൊതുഗതാഗത മേഖലയുടെ മുഖഛായ മാറ്റുന്ന റെയിൽ ബസ് സംവിധാനവുമായി ദുബായ്. സൗരോർജ്ജത്തിലോടുന്ന, ഡ്രൈവറില്ലാത്ത ഒരു ബസിന്റെ മാത്രം വലിപ്പമുള്ള വാഹനമാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അവതരിപ്പിച്ചത്. മദീനത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവണ്മെന്റ് ഉച്ചകോടിക്കിടെയാണ് ആർടിഎ റെയിൽ ബസ് എന്ന ത്രീഡി പ്രിന്റഡ് വാഹനം ഇറക്കിയത്. ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാകാനുള്ള ദുബായിയുടെ യാത്രയിൽ നാഴികക്കല്ലാകും ഈ റെയിൽ ബസ് എന്നാണ് പ്രതീക്ഷ.
പണി തീർന്ന് ഓടിത്തുടങ്ങിയാൽ ദുബായിയുടെ പൊതുഗതാഗതത്തെ തന്നെ റെയിൽ ബസ് മാറ്റിപ്പണിയും. ഇതിന്റെ നീളം 11.5 മീറ്ററും ഉയരം 2.9 മീറ്ററുമാണ്. ഒരു യാത്രയിൽ നാല്പത് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് റെയിൽ ബസിനുള്ളത്. മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കും. എലിവേറ്റഡ് ട്രാക്കുകളിലൂടെയാകും സഞ്ചാരം. തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ദുബായിലെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും റെയിൽ ബസിന്റെ പ്രവർത്തനം.

പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് ദുബായ് നടപ്പാക്കുന്ന സീറോ എമിഷൻസ് പബ്ലിക് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി, നെറ്റ് സീറോ ട്വന്റി ഫിഫ്റ്റി സ്ട്രാറ്റജി എന്നീ നയങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പുതിയ ഗതാഗത സംവിധാനം. 2030 ഓടെ പൊതുഗതാഗതത്തിന്റെ ഇരുപത്തിയഞ്ച് ശതമാനവും ഡ്രൈവറില്ലാ യാത്രയാക്കുകയാണ് ദുബായിയുടെ ലക്ഷ്യം.