ഓട്ടവ : രാജ്യത്ത് സ്കൂൾ ബസ് സുരക്ഷ ശക്തിപ്പെടുത്താൻ 360 ഡിഗ്രി ക്യാമറകൾ നിർബന്ധമാക്കി ട്രാൻസ്പോർട്ട് കാനഡ. എല്ലാ പുതിയ സ്കൂൾ ബസുകളിലും ക്യാമറകൾ സജ്ജീകരിക്കണമെന്ന് ഏജൻസി പ്രഖ്യാപിച്ചു. കുട്ടികൾ ബസിന് പുറത്തായിരിക്കുമ്പോൾ നടക്കാനിടയുള്ള അപകടങ്ങളുടെയും പരുക്കുകളുടെയും സാധ്യത കുറയ്ക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ സുരക്ഷയ്ക്ക് ഏറ്റവും കൂടുതൽ അപകടസാധ്യത ബസിന് പുറത്തായിരിക്കുമ്പോഴാണെന്ന് 2020 ലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം.
അതേസമയം, പുതിയ സ്കൂൾ ബസുകൾക്ക് പെരിമീറ്റർ വിസിബിലിറ്റി സിസ്റ്റംസ് നിർബന്ധമയക്കിയ ആദ്യ രാജ്യമാണ് കാനഡ.
കുട്ടികൾ സ്കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ അവരുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഗതാഗത മന്ത്രി അനിത ആനന്ദ് പ്രതികരിച്ചു. 360 ഡിഗ്രി ക്യാമറകൾ ഡ്രൈവർമാർക്ക് ബസിന് ചുറ്റുമുള്ള പ്രദേശത്തിന്റെ പൂർണ്ണമായ കാഴ്ച നൽകും, ഇത് ബ്ലൈൻഡ് സ്പോട്ടുകൾ കുറയ്ക്കുകയും അപകട സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിർബന്ധിത 360 ഡിഗ്രി ക്യാമറകൾക്ക് പുറമേ, നിർമ്മാതാക്കൾക്ക് ഇൻഫ്രാക്ഷൻ ക്യാമറകൾ സ്ഥാപിക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ഇതിലൂടെ നിർത്തിയിട്ടിരിക്കുന്ന ബസിന് നിയമവിരുദ്ധമായി കടന്നുപോകുന്ന വാഹനങ്ങളുടെ ഫോട്ടോകൾ പകർത്താൻ സാധിക്കും. നിലവിൽ, പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി വാട്ടർലൂ മേഖലയിൽ ഒരു ഡസനിലധികം ബസുകളിൽ 360-ഡിഗ്രി ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്.