ജറുസലം: ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാൻഡ്, സുഡാൻ എന്നിവിടങ്ങളിൽ പലസ്തീൻകാരെ പുനരധിവസിപ്പിക്കാൻ യുഎസും ഇസ്രയേലും ഈ രാജ്യങ്ങളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. യുഎസ് നിർദേശം തള്ളിയതായി സുഡാൻ, സൊമാലിലാൻഡ് അധികൃതർ വ്യക്തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ചർച്ച നടന്നതായി സൊമാലിയ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടിനോട് ഇസ്രയേലും യുഎസും പ്രതികരിച്ചിട്ടില്ല. സൊമാലിയയിൽനിന്നു വിഘടിച്ചുപോയ പ്രദേശമാണു സൊമാലിലാൻഡ്. ദീർഘകാലമായ ആഭ്യന്തരയുദ്ധത്തിൽ തകർന്നുതരിപ്പണമായ സുഡാനിൽ ആഭ്യന്തര അഭയാർഥികൾ 1.2 കോടിയോളം വരും.

പലസ്തീൻകാരെ കുടിയൊഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്തു കടലോര ഉല്ലാസ കേന്ദ്രമാക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി. ഈ മാസം ആദ്യം നടന്ന അറബ് ഉച്ചകോടി, പലസ്തീൻകാരെ കുടിയൊഴിപ്പിക്കാതെയുള്ള ഗാസ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.