ഹൂസ്റ്റൺ : പണത്തട്ടിപ്പുകേസിൽ യുഎസിലെ ടെക്സസിൽ മലയാളി ജഡ്ജി അറസ്റ്റിൽ. ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ പി ജോർജാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. 10 വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
അതേസമയം, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ജോർജ് പ്രതികരിച്ചു. 20,000 ഡോളർ ജാമ്യത്തിൽ ഇദ്ദേഹത്തെ വിട്ടയച്ചു. ഡെമോക്രാറ്റ് പാർട്ടി അംഗമായ ജോർജ് 2018ൽ ആണ് ആദ്യം ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2022ൽ രണ്ടാമതും ജയിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി അഞ്ചംഗ ഭരണസമിതിയിൽ ഏറ്റവുമധികം വോട്ടുനേടി ജയിച്ച ജോർജ് പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ്.

തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ എതിരാളിയെ പ്രതിക്കൂട്ടിലാക്കി വോട്ടുകൾ നേടാനായി സമൂഹമാധ്യമത്തിൽ വ്യാജ വംശീയ അധിക്ഷേപ പോസ്റ്റുകൾ ഉണ്ടാക്കിയെന്ന 2023ലെ കേസിൽ ജോർജിന് കഴിഞ്ഞവർഷം തടവുശിക്ഷയും വിധിച്ചിരുന്നു. ജോർജിന്റെ മുൻ സ്റ്റാഫംഗമായിരുന്ന തരൾ പട്ടേലും ഈ കേസിൽ പ്രതിയായിരുന്നു.