മൺട്രിയോൾ : കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കാൻ കെബെക്കിന് ശേഷിയില്ലെന്ന് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട്. അമേരിക്കയുമായുള്ള അതിർത്തിയിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിലാണ് ലെഗോൾട്ടിന്റെ പരാമർശം. ഈ വലിയ സംഖ്യകൾ കെബെക്കിന്റെ സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഷെറിംങ്ടണിൽ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ലെഗോൾട്ട് പറഞ്ഞു. അതിർത്തിയിൽ എത്തുന്നവർ കെബെക്കിൽ വന്ന് അവരുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് തനിക്ക് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രവിശ്യയിൽ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ നിന്ന് ഇരട്ടിയായി (6 ലക്ഷം). ഇത് വിദ്യാഭ്യാസം, ആരോഗ്യം, ഭവന സേവനങ്ങൾ എന്നിവയിൽ സമ്മർദ്ദം ചെലുത്തുന്നതായും ലെഗോൾട്ട് പറയുന്നു.

അതേസമയം, കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഹെയ്തി വംശജരാണ്. അതിനാൽത്തന്നെ, ലോകത്തിലെ എല്ലാ ദുരിതങ്ങളെയും സ്വാഗതം ചെയ്യാൻ കെബെക്കിന് കഴിയില്ലെന്ന കുടിയേറ്റ മന്ത്രി ജീൻ-ഫ്രാൻസ്വാ റോബർജിന്റെ പരാമർശങ്ങൾ വിവാദത്തിന് വഴി വച്ചിരുന്നു. എന്നാൽ, തന്റെ അഭിപ്രായങ്ങൾക്ക് താൻ ക്ഷമ ചോദിക്കില്ലെന്നും പുതുമുഖങ്ങളെ സ്വീകരിക്കാനുള്ള കെബെക്കിന്റെ കഴിവ് കൃത്യമായി വിവരിക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.