ജറുസലം: വടക്കൻ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കു നേരെ മിസൈലാക്രമണം നടത്തി ഇസ്രയേൽ. അർധരാത്രി ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് ആക്രമണം. മുന്നറിയിപ്പു ലഭിച്ചതോടെ രാത്രിതന്നെ നൂറുകണക്കിനു രോഗികളെ ഒഴിപ്പിച്ചു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചു. ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയിം പറഞ്ഞു. ആശുപത്രി നടത്തിപ്പുകാരായ ജറുസലം രൂപത ആക്രമണത്തെ അപലപിച്ചു. അതേസമയം, 24 മണിക്കൂറിനിടെ ഗാസയിൽ 14 പലസ്തീൻകാർ കൊല്ലപ്പെട്ടു.

മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ മുനിസിപ്പൽ കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 3 പേരും കാറിനുനേരെയുണ്ടായ ആക്രമണത്തിൽ 6 സഹോദരങ്ങൾ അടക്കം 7 പേരും കൊല്ലപ്പെട്ടു. ജീവകാരുണ്യസംഘടനയുടെ പ്രവർത്തകരായിരുന്നു കാറിലുണ്ടായിരുന്നത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ 3 പേരും കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റഫ, ഇസ്രയേലിന്റെ സെക്യൂരിറ്റി സോൺ എന്ന പേരിൽ മതിൽ കെട്ടി തിരിച്ചതിനുപിന്നാലെ ഖാൻ യൂനിസിലെ ചില പ്രദേശങ്ങളിലെ പലസ്തീൻകാരോട് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശിച്ചു.