ജറുസലേം: ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി തങ്ങളുടെ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേല്‍. തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേല്‍ പുറത്തുവിട്ട ഒരു ഇന്‍ഫോഗ്രാഫിക് വീഡിയോയില്‍ റാഫയെയും ഖാന്‍ യൂനിസിനെയും വിഭജിക്കുന്ന മൊറാഗ് ഇടനാഴി കാണാം. മൊറാഗ് പണ്ടുണ്ടായിരുന്ന ഇസ്രയേലി കുടിയേറ്റ കേന്ദ്രമാണ്. പലസ്തീന്‍ നഗരങ്ങളായ ഖാൻ യൂനിസിനും റഫാക്കും ഇടയിലായിരുന്നു അത്. ഇങ്ങനെയൊരു ഇടനാഴി സ്ഥാപിച്ചതില്‍ ഗാസയുടെ സുഫ അതിർത്തിയും മൊറാഗുമായി ബന്ധിപ്പിച്ചിരുന്ന പഴയ വഴി തുറക്കൽ കൂടിയായിരുന്നു ലക്ഷ്യം. മൊറാഗ് ഇടനാഴി നിര്‍മ്മിച്ചതോടെ ഗാസ തെക്ക് – വടക്ക് – മധ്യം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ നഗരങ്ങളിലൂടെ ഗാസക്കാർക്ക് യാത്രകൾ അസാധ്യമായിരിക്കുകയാണ്. അതേസമയം അവശേഷിക്കുന്ന ഗാസയെ രണ്ടായി വിഭജിക്കുകയും ബന്ദികളെ തിരിച്ച് കിട്ടുന്നതുവരെ ആക്രമണം രൂക്ഷമാക്കുകയുമാണ് ലക്ഷ്യമെന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

2023 ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധവും തുടര്‍ന്നുണ്ടായ വംശഹത്യയെ സംബന്ധിക്കുന്ന എല്ലാ ആരോപണങ്ങളും ഇസ്രയേൽ നിരന്തരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നര വര്‍ഷമായി ആക്രമം തുടരുകയാണ്. 50,000 ത്തിലധികം ആളുകള്‍ മരിച്ചു എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ച് 18 ന് വീണ്ടു ആരംഭിച്ച വ്യോമാക്രമണം ഇന്നും ഗാസയില്‍ തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയില്‍ കൂടിയാണ് ഗാസ നിലവില്‍ കടന്നുപോകുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.