വാഷിങ്ടണ്‍: യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്കൊരുങ്ങി യുഎസ്. ഇതിനായി 2014ല്‍ യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിയയെ പിടിച്ചെടുത്ത നീക്കത്തെ ഇതുവരെ യുഎസും യൂറോപ്പും അംഗീകരിച്ചിട്ടില്ല. ഈ സമീപനത്തില്‍ മാറ്റം വരുന്നത് റഷ്യയ്ക്കാണ് ആത്യന്തിക നേട്ടമുണ്ടാക്കുന്നത്.
റഷ്യയും യുക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം റഷ്യയും യുഎസും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. സമാധാന കരാറിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ സംഘവും യുക്രെയ്ൻ സംഘവും ചര്‍ച്ചകള്‍ നടത്തി. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് ക്രിമിയയുടെ കാര്യത്തില്‍ റഷ്യ നിബന്ധന മുന്നോട്ടുവെച്ചതെന്നാണ് സൂചന.

അതേസമയം വെടിനിര്‍ത്തല്‍ അല്ലാതെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് പിന്മാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. ഇങ്ങനെയല്ലാതെയൊരു വെടിനിര്‍ത്തല്‍ കരാര്‍ യുക്രെയ്‌ൻ അംഗീകരിക്കുമോയെന്നും സംശയമാണ്. മാത്രമല്ല ക്രിമിയയുടെ കാര്യത്തില്‍ യുഎസ് വിട്ടുവീഴ്ച ചെയ്താല്‍ നിലവില്‍ റഷ്യ യുക്രൈനില്‍ നിന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത ഖെഴ്‌സണ്‍, മരിയുപോള്‍, ഡൊണോട്‌സ്‌ക്, ലുഹാന്‍സ്‌ക് തുടങ്ങിയ പ്രവിശ്യകളുടെ കാര്യത്തിലും യുക്രൈന് നഷ്ടമുണ്ടാകുമെന്നാണ് ആശങ്ക.