ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. രണ്ടും മൂന്നും വയസ്സ് പ്രായമായ കുട്ടികളാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. തീപിടിത്തത്തില്‍ എണ്ണൂറിലധികം കുടിലുകൾ കത്തിയമര്‍ന്നു. രോഹിണി സെക്ടര്‍ 17ല്‍ ഇന്ന് രാവിലെയാണ് വന്‍ തീപിടിത്തം റിപ്പോർട്ട് ചെയ്തത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് 3.30ഓടെ പ്രദേശത്തെ തീ പൂർണമായും അണച്ചു. അതേസമയം, മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഒരു കുടിലില്‍ നിന്ന് മറ്റൊന്നിലേക്ക് തീ വ്യാപിക്കുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നിഗമനം. ‘തീ പടര്‍ന്നതിന് ശേഷം സിലിണ്ടറുകള്‍ കത്തിയിട്ടുണ്ടാകാമെന്നും അതുകൊണ്ടാണ് തീ ഇത്രയും ആളിക്കത്താന്‍ കാരണമെന്നും കരുതുന്നതായി ഡിഎഫ്എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യഥാർത്ഥ കാരണം കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.