ന്യൂഡൽഹി: പഹല്‍ഗാം വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ പാകിസ്ഥാനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത് . പാകിസ്ഥാനും തുര്‍ക്കിയും തമ്മില്‍ പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ പാകിസ്താന്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ആറ് ഹെര്‍കുലീസ് സി-130 വിമാനങ്ങളാണ് കറാച്ചിയിലിറങ്ങിയത്. ബെയ്‌റാക്തറിന് പുറമെ തുര്‍ക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്ഥാൻ വാങ്ങിയെന്നാണ് സംശയം.
ഇതിന് പുറമെ പാകിസ്ഥാന് ചൈന ദീര്‍ഘദൂര മിസൈലുകള്‍ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്ഥാൻ എന്ന സംശയം ബലപ്പെടുകയാണ്.