വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക . ഡിപാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് (ഡിഎച്ച്എസ്) ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്ന കാര്യം പരിഗണിക്കുന്നത്. പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് യുഎസ് പൗരത്വം സമ്മാനിക്കും. ഇത്തരമൊരു നിർദ്ദേശം പരിഗണനയിലുണ്ടെന്ന് ഡിഎച്ച്എസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
വകുപ്പിലെ ജീവനക്കാരില്‍ നിന്ന് റിയാലിറ്റി ഷോ സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ലഭിച്ചിട്ടില്ലെന്നും ഓരോ നിര്‍ദേശവും അംഗീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ മുന്‍പ് സമഗ്രപരിശോധനയ്ക്ക് വിയേയമാക്കുന്ന പതിവുണ്ടെന്നും പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക് ലോഗ്ലിന്‍ പറഞ്ഞു.

കനേഡിയന്‍ അമേരിക്കനായ റോബ് വോര്‍സോഫാണ് പരിപാടിയുടെ അവതാരകനാകുക എന്നാണ് വിവരം. ദേശസ്‌നേഹവും പൗരധര്‍മ്മവും ആവോളമുണ്ടെന്ന് മത്സരാര്‍ഥികള്‍ തെളിയിക്കേണ്ടി വരും. കുടിയേറ്റക്കാര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് സൂചന. പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിട്ടുപോകേണ്ടി വരും. ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് പരിപാടിയില്‍.

സ്വര്‍ണം കുഴിച്ചെടുക്കുന്നതുമുതല്‍ ഫോര്‍ഡിന്റെ പഴയ മോഡല്‍ കാര്‍ അഴിച്ച് സെറ്റുചെയ്യുന്നതുവരെ മത്സരങ്ങളുടെ പട്ടികയിലുണ്ട്. യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവേശനകവാടമായ എലിസ് ദ്വീപിലാണ് മത്സരം ആരംഭിക്കുന്നത്. ഓരോ എപ്പിസോഡിലും ഒരു മത്സരാര്‍ഥി പുറത്താകും. കഴിയുന്നത്ര പിടിച്ചുനില്‍ക്കുകയും മത്സരത്തില്‍ വിജയിക്കുകയുമായിരിക്കണം ഓരോ കുടിയേറ്റക്കാരന്റേയും ലക്ഷ്യം.