മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്. ജൂണ്‍ 23ന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് പ്രഖ്യാപനം. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 26-നായിരിക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുക.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 2 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കുന്നത്. 59 പുതിയ പോളിങ് ബൂത്തുകള്‍ ഇതില്‍ ഉള്‍പ്പെടും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് അറിയിച്ചിരുന്നു.

സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അന്‍വര്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍നിന്നും രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഗുജറാത്തിലെ കഡി (എസ്സി), വിസാവദര്‍ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ വേദിയാകുക. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്നമാണ്. സിറ്റിങ് എംഎല്‍എ എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ച് യുഡിഎഫിന്റെ വിജയത്തിനായി അങ്കത്തിനിറങ്ങുമ്പോള്‍ സീറ്റ് നിലനിര്‍ത്തി മറുപടി നല്‍കേണ്ടത് സിപിഎമ്മിനും എല്‍ഡിഎഫിനും അഭിമാനപ്രശ്നമാണ്.
പരമ്പരാഗതമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുന്ന മണ്ഡലമായിരുന്നു നിലമ്പൂര്‍. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദായിരുന്നു ദീര്‍ഘകാലം നിലമ്പൂരിന്റെ എംഎല്‍എ. നിലമ്പൂരില്‍ ആര്യാടന്‍ മാറിയതോടെയാണ് അന്‍വന്‍ അട്ടിമറി വിജയം നേടിയത്. ഇത് സിപിഐഎമ്മിന് വന്‍ നേട്ടമായിരുന്നു. പഴയ ആര്യാടന്റെ തട്ടകം ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് തയ്യാറെടുക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയമാകും അവര്‍ക്ക് വെല്ലുവിളി. അതെസമയം സിപിഐഎം നിലമ്പൂരില്‍ ആരെയാണ് കളത്തിലിറക്കുകയെന്നത് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അസംബ്ലി തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് ഒരു ഉപതിരഞ്ഞെടുപ്പ്.