ഓട്ടവ : ആൽബർട്ടയിൽ ഈ മാസം നടക്കുന്ന G7 ഉച്ചകോടിക്ക് ഒരാഴ്ച മാത്രം ശേഷിക്കെ, കാനഡ തങ്ങളുടെ പ്രധാന മുൻഗണനകൾ പ്രഖ്യാപിച്ചു. ആഗോള സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുക എന്നതാണ് കാനഡയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. വിദേശ ഇടപെടലുകളെ ചെറുക്കുക, കുറ്റകൃത്യങ്ങൾ തടയുക, കാട്ടുതീ പോലുള്ള ദുരന്തങ്ങളോടുള്ള പ്രതികരണം മെച്ചപ്പെടുത്തുക എന്നിവ ഇതിൽപ്പെടും. ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച തീരുമാനം വിവാദമായിരിക്കെയാണ് ഈ പ്രഖ്യാപനം.
സാമ്പത്തിക വളർച്ചയും കാനഡയുടെ പ്രധാന അജണ്ടയാണ്. ഊർജ്ജ സുരക്ഷ കൂട്ടുക, ക്രിട്ടിക്കൽ മിനറൽസ് വിതരണം ശക്തിപ്പെടുത്തുക, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപയോഗം വർദ്ധിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ വിപണികൾ കണ്ടെത്തുക, വലിയ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നിവയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കാനഡ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

യുക്രെയ്നിൽ സമാധാനം സ്ഥാപിക്കുന്നതിനും വിശ്വസ്തരായ പങ്കാളികളുമായി സഹകരണം ഉറപ്പാക്കുന്നതിനും G7-ന് പുറമെയുള്ള രാജ്യങ്ങൾക്കുള്ള ക്ഷണം ഉപയോഗിക്കാനും കാനഡ പദ്ധതിയിടുന്നുണ്ട്. ജൂൺ 15 മുതൽ 17 വരെ കനാനാസ്കിസിലാണ് ഉച്ചകോടി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തൻ്റെ ഭരണ കാലത്ത് ആദ്യമായി കാനഡ സന്ദർശിക്കുന്നത് ഈ ഉച്ചകോടിയിലായിരിക്കും. യുകെ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ G7 അംഗരാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും.

G7 അംഗങ്ങളെ കൂടാതെ, ആതിഥേയ രാജ്യം മുൻഗണന നൽകുന്ന രാജ്യങ്ങളിലെ നേതാക്കളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാറുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി കാർണി വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഏജൻ്റുമാർക്കെതിരെ നടക്കുന്ന RCMP അന്വേഷണത്തെ, ഈ ക്ഷണം ദുർബലപ്പെടുത്തില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി.